തിരുവനന്തപുരം: എല്ലാ പുരസ്‌കാരത്തെയും പോലെ ദാദ ഫാല്‍ക്കെ പുരസ്‌കാരവും മലയാളത്തിന് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ നാട്ടില്‍ ഗംഭീര സ്വീകരണമൊരുക്കിയ സര്‍ക്കാരിന് നന്ദിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത് കേരളം തന്ന സ്‌നേഹം. മലയാള ഭാഷയേയും സംസ്‌കാരത്തേയും സ്മരിക്കുന്നുവെന്ന് അദേഹം പറഞ്ഞു. മലയാളം വാനോളം ലാല്‍സലാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മുമ്പ് പുരസ്‌കാരം ഏറ്റുവാങ്ങിയ മഹാരാധന്മാരെ മാത്രമല്ല ഓര്‍ത്തത്. സിനിമ എന്ന കലാരൂപത്തിനായി ദാദാ സാഹിബ് ഫാല്‍ക്കെ എന്ന മഹാമനുഷ്യന്റെ സമര്‍പ്പിത ജീവിതവും ഓര്‍ക്കുന്നു. കഴുത്തിലണിഞ്ഞ പതക്കത്തിന്റെ ഭാരം തിരിച്ചറിയുകയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ ആകാശം ഒരുപാട് വിശാലമായി. ആ ആകാശത്തിലെ തിളക്കമേറിയ നക്ഷത്രമാണ് ദാദാസാഹിബ് ഫാല്‍കെയെന്ന് മോഹ?ന്‍ലാല്‍ പറഞ്ഞു.
ഡല്‍ഹിയിലെ പുരസ്‌കാര ദാന ചടങ്ങിനെ ഏറിയ വൈകാരിക ഭാരമായാണ് കണ്ടത്. വൈകാരിക ഭാരങ്ങളെ മറച്ചു പിടിക്കാന്‍ കാലങ്ങളായി താനാര്‍ജിച്ച അഭിനയ ശേഷിക്ക് കഴിയുന്നില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 48 വര്‍ഷങ്ങള്‍ കഴിയുന്നു. ഇങ്ങോട്ട് വരുമ്പോഴും താന്‍ ക്യാമറയ്ക്ക് മുന്നിലായിരുന്നു. ദൃശ്യം എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ഛായം മുഖത്തുണ്ടായിരുന്നു. അതോര്‍ക്കുമ്പോള്‍ വിധി ഏതൊക്കെ വഴിയാണ് തന്നെ നടത്തിക്കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിസ്മയിച്ച് പോകുന്നു.
അഭിനയ കലയെ ഒരു മഹാനദിയായി സങ്കല്‍പ്പിച്ചാല്‍ തീരത്തെ മരച്ചില്ലയില്‍ നിന്ന് അതിലേക്ക് വീണ ഒരു ഇലയാണ് താന്‍. ഒഴുക്കില്‍ മുങ്ങിപോകുമ്പോള്‍ ആ ഇലയെ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. പ്രതിഭയുടെ കയ്യൊപ്പുകളുള്ള കൈകളായിരുന്നു അവയെല്ലാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോഴും ആ മഹാനദിയുടെ പ്രവഹത്തിലാണ് താന്‍. മുങ്ങിപോകുമ്പോഴെല്ലാം പിടിച്ചുയര്‍ത്തുന്നു. ഇനിയും ഒഴുകൂ എന്ന് പറയുന്നു. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.