പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രിയെ വെട്ടിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന് പോറ്റിയും തന്ത്രി കണ്ഠരര് രാജീവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും,സ്വര്‍ണപ്പാളി അറ്റകുറ്റ പണിക്ക് അനുമതി നല്‍കിയത് തന്ത്രിയെന്നും പത്മകുമാര്‍ മൊഴി നല്കി. ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ സജീവമാക്കിയത് തന്ത്രിയും ഉദ്യോഗസ്ഥരുമെന്നും പത്മകുമാര്‍ എസ്ഐടിയ്ക്ക് നല്കിയ മൊഴിയിലുണ്ട്്്.
പോറ്റിയെ ശബരിമലയില്‍ പലകാര്യങ്ങള്‍ക്കായി നിയോഗിക്കുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഉദ്യോഗസ്ഥരാണെന്നും അന്വേഷണ സംഘത്തിനോട് പത്മകുമാര്‍ പറഞ്ഞു. എന്നാല്‍ ദേവസ്വം ബോര്‍ഡ് മിനുട്സില്‍ കൃത്രിമത്വം നടത്തിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പത്മകുമാറിന് മറുപടിയില്ല. അതേസമയം എ പത്മകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ എസ്ഐടിയുടെ കസ്റ്റഡിയില്‍ തുടരും. അതുവരെ ചോദ്യം ചെയ്യലുണ്ടാകും. നേരിട്ടുളള തെളിവെടുപ്പ് ഉണ്ടാകില്ല.
കേസില്‍ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തു. പത്മകുമാര്‍ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹൈക്കോടതിയില്‍ നല്കുന്ന രണ്ടാംഘട്ട റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് സംബന്ധിച്ച കാര്യങ്ങള്‍ കൂടി അന്വേഷണ സംഘം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇന്നലെയാണ് കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിനെ എസ് ഐ ടി കസ്റ്റഡിയില്‍ വിട്ടത്.
















