Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സ്വര്‍ണക്കൊള്ളക്കേസ്: തന്ത്രിമാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. ശബരിമലയിലെ മുതിര്‍ന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളിയില്‍ അനുമതി നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നല്‍കുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരുടെ നിര്‍ണായക മൊഴിയെടുത്തത്.
ദ്വാരപാലക ശില്‍പ്പം സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു നേരത്തെ തന്ത്രി കണ്ഠര് രാജീവര് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോകാന്‍ താന്‍ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു.

ശില്‍പ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താന്‍ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും രാജീവര് വ്യക്തമാക്കിയിരുന്നു.

അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍ വന്നത്. ശബരിമലയില്‍ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയില്‍ ചെന്നൈയില്‍ കൊണ്ടുപോകാന്‍ അനുമതി കൊടുത്തിരുന്നില്ല. സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. ഇപ്പോഴും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെയാണ്.

കൂടാതെ എല്ലാം സ്വര്‍ണം തന്നെയാണ്, ചെമ്പല്ല. താന്‍ നല്‍കിയ കത്തുകളില്‍ എല്ലാം സ്വര്‍ണ്ണം എന്നാണ് എഴുതിയിരിക്കുന്നത്. ദ്വാരപാലകശില്പങ്ങള്‍ ഉള്‍പ്പെടെ എല്ലാം സ്വര്‍ണമാണ്. 2019-ല്‍ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വര്‍ണം പൂശാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *