തൃശൂർ : സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാധാരണരീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ ശൂന്യമാക്കി വയ്ക്കണമെന്ന പൊതു നിബന്ധന പാലിച്ചുകൊണ്ടാണ് ഇപ്രാവശ്യം പൂരത്തിന് വെടിക്കെട്ട് നടത്തുക. പൂരത്തിന്റെ എല്ലാ ശോഭയും വെടിക്കെട്ടിന് ഉണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണ്ണ സുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.
നിയമപരമായി നിന്നുകൊണ്ടുതന്നെ പ്രയാസങ്ങളില്ലാത്ത രീതിയിൽ ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് വേണ്ട നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രിമാർക്കൊപ്പം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു .