Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പെരിയ ഇരട്ടക്കൊല 14 പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി വന്നു. കേസില്‍  ഒന്ന് മുതല്‍ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി വിധിയില്‍ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരില്‍ ആറ് പേര്‍ സി.പി.എമ്മിന്റെ പ്രധാന  നേതാക്കളാണ്. കുറ്റക്കാരായവര്‍ക്ക് ശിക്ഷ ജനുവരി ഒന്നിന് പ്രസ്താവിക്കും.

കൊലപാതകത്തിന്റെ  മുഖ്യ ആസൂത്രകന്‍ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ. പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി. സി. ജോര്‍ജ് (സജി), കെ..എം.. സുരേഷ്, കെ.. അനില്‍കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.

എറണാകുളം സി.ബി.ഐ കോടതി ജഡ്ജ് എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതല്‍ 24 വരെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  

സംഭവത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പിതാംബരനെയും സുഹൃത്തും സഹായിയുമായ സി.ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അസംതൃപ്തരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റേയും  മാതാപിതാക്കള്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി  അംഗവുമായ കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആകെ 14 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്.

2019 സെപ്റ്റംബര്‍ 30 ന് കേസന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു. പക്ഷെ അവിടെയും അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു.

രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ 2021 ഡിസംബര്‍ 3 ന് സി.ബി.ഐ അന്വേഷണ സംഘം കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്..

Leave a Comment

Your email address will not be published. Required fields are marked *