തിരുവനന്തപുരം: അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത പ്രകടമായി. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി, മുന്‍ പ്രസിഡണ്ട്് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അബിന്‍ വര്‍ക്കി ഇന്ന്്് കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചേക്കും. അധ്യക്ഷ സ്ഥാനത്തേക്ക്് അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു പറഞ്ഞുകേട്ടത്. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായാണ് ഒ.ജെ. ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിന്‍ വര്‍ക്കിയെ തണുപ്പിക്കാന്‍ ദേശീയ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സെക്രട്ടറി സ്ഥാനത്തില്‍ അബിന്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്. ഐ ഗ്രൂപ്പിലെ ശക്തനായ യുവനേതാവാണ് അബിന്‍ വര്‍ക്കി. എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയിലിനെ പുതിയ വര്‍ക്കിങ് പ്രസിഡണ്ടാക്കിയതും ഐ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിട്ടുണ്ട്്. അബിന്‍ വര്ക്കിയ്ക്കൊപ്പം, കെ.എം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി പ്രഖ്യാപിച്ചു. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും തിരഞ്ഞെടുപ്പില്‍ സാമുദായിക പരിഗണനകളും കണക്കിലെടുത്തിരുന്നു.
അബിന്‍ വര്‍ക്കിക്കുവേണ്ടി ഐ ഗ്രൂപ്പും ബിനു ചുള്ളിയിലിനായി കെ.സി ഗ്രൂപ്പും കെഎം അഭിജിത്തിന് വേണ്ടി എ ഗ്രൂപ്പും വാദിച്ചു. സമവായത്തിന്റെ ഭാഗമായാണ് ഒ.ജെ. ജനീഷിനെ പരിഗണിച്ചത്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയായതിനാല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്വാഭാവിക നീതി വേണമെന്ന വാദമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചത്. എ ഗ്രൂപ്പിന്റെ കയ്യിലുള്ള പ്രസിഡന്റ് പദവിക്ക് തുടര്‍ച്ചവേണമെന്ന വാദവുമായി എ ഗ്രൂപ്പും എം.കെ രാഘവനുമടക്കമുള്ള നേതാക്കളും അഭിജിത്തിനെ പിന്തുണച്ചു. കെ.സി വേണുഗോപാല്‍ പക്ഷം ഹരിപ്പാട് നിന്നുള്ള ബിനു ചുള്ളിയിലിനെ കൊണ്ടുവരാനും നീക്കം തുടങ്ങി. തര്‍ക്കം മുറുകിയതോടെ ഷാഫി പറമ്പില്‍ ഒ.ജെ ജനീഷിന്റെ പേര് തന്ത്രപരമായി മുന്നോട്ടുകൊണ്ടുവന്നു.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും, പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ബിനുവിന്റെ പേരിന് പിന്തുണ നല്കി. എംകെ രാഘവന്റെ പിന്തുണയുള്ളതിനാല്‍ കെ.എം അഭിജിത്തിന് കെ.സി പക്ഷം പച്ചക്കൊടി വീശിയുമില്ല. തര്‍ക്കം അനിശ്ചിതമായി തുടര്‍ന്നതോടെയാണ് ജനീഷിന്റെ പേരില്‍ സമവായം കണ്ടത്. എന്നാല്‍, ആദ്യമായി വര്‍ക്കിങ് പ്രസിഡണ്ട് പദവിയുണ്ടാക്കി ബിനു ചുള്ളിയിലിനെ കെസി വേണുഗോപാല്‍ സംസ്ഥാന കമ്മിറ്റിയില്‍ സുപ്രധാന പദവിയില്‍ നിയമിച്ചു.