Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംസ്ഥാന പൊലീസ് മേധാവി ലിസ്റ്റില്‍  എം ആര്‍ അജിത്കുമാറിന്റെ പേരില്ല

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയില്‍ നിന്ന് എ.ഡി.ജി.പി എം ആര്‍ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിന്‍ അഗര്‍വാള്‍, രവഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക.

ജൂണ്‍ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സാധ്യതാപട്ടിക അയച്ചിരുന്നപ്പോള്‍ എം ആര്‍ അജിത്കുമാറിനെയും സുരേഷ് രാജ് പുരോഹിതയെയും ഒഴിവാക്കണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

അനധികൃത സ്വത്ത് സമ്പാദനം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് പൂരം കലക്കല്‍ ആരോപണമായിരുന്നു. സംഭവത്തില്‍ അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുള്ള ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറിയിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി എത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പൂരം അലങ്കോലപ്പെട്ട സംഭവം അജിത് കുമാറിനെ വിളിച്ചറിയിക്കാന്‍ മന്ത്രി കെ രാജനും മറ്റുള്ളവരും ശ്രമിച്ചിരുന്നു. എന്നാല്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ ഒന്നും ചെയ്തില്ല. എഡിജിപിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ റിപ്പോര്‍ട്ടിലുണ്ട്്.

Leave a Comment

Your email address will not be published. Required fields are marked *