തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും, മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിഎസ്സിന്റെ ആരോഗ്യനില അതീവഗുരുതരമായത്. ഉച്ചതിരിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തില്‍ ആയിരുന്നു
ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
നാലു വയസുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. ഗംഗാധരന്‍, പുരുഷോത്തമന്‍ എന്നിവര്‍ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്.
1986 മുതല്‍ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതല്‍ 2015 വരെ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി രാജിവച്ച് 2020 ജനുവരിയില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വി.എസ് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: കെ.വസുമതി. മക്കള്‍: വി.എ.അരുണ്‍കുമാര്‍, ഡോ. വി.വി.ആശ