വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളെ ദുഃഖത്തിലാഴ്ത്തി ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു.
കത്തോലിക്കർക്ക് മാത്രമല്ല മാനവികതയ്ക്കും പ്രകൃതിക്കും സംരക്ഷണം നൽകിയ മഹാ വൈദികൻ എന്ന നിലയിലായിരിക്കും ഫ്രാൻസിസ് മാർപാപ്പ ഓർക്കപ്പെടുക എന്ന സീറോ മലബാർ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടർന്നാണ് കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ മാർപാപ്പയായി തിരഞ്ഞെടുത്തത്.
ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ്പായിരുന്ന ഹോർഹെ മാരിയോ ബെർഗോളിയോ ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് . 2001 ലാണ് ബെർഗോളിയോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് 2001-ൽ ബെർഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. കർദ്ദിനാൾ എന്ന നിലയിൽ ഒട്ടേറെ ഭരണപരമായ ചുമതലകൾ വഹിച്ച അദ്ദേഹം തീർത്തും വ്യത്യസ്തനായിരുന്നു. വിനയാന്വിതമായ പെരുമാറ്റം, സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയും കർദ്ദിനാൾ എന്ന നിലയിൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആഡംബര വാഹനം ഒഴിവാക്കി പൊതുഗതാഗത സംവിധാനത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ. ഭക്ഷണം സ്വയം പാചകം ചെയ്യുന്നതായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ രീതി.