ഭുവനേശ്വര്‍: ബിജെപി ഭരിക്കുന്ന ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തി. നിയമത്തെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്നുവെന്ന് സിറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ശക്തമായ നടപടിയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും സിറോ മലബാര്‍ സഭ പറയുന്നു.
ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കണമെന്ന് സിറോ മലബാര്‍ സഭ പറയുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പരിവാര്‍ സംഘടനകളുടെ തീവ്ര നിലപാടുകള്‍മൂലം ജീവിക്കാന്‍തന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവര്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്നും സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ കന്യാസ്ത്രീകളേയും വൈദികരേയും ആക്രമിച്ചു എന്ന് പറയുമ്പോള്‍ അത് സഭയ്ക്ക് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് സിബിസിഐ ഇന്നലെ രംഗത്തെത്തിയിരുന്നു. വൈദികര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെയായിരുന്നു ഒഡീഷയിലെ ജലേശ്വറില്‍ മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് ആക്രമണത്തിന് ഇരയായത്. എഴുപത് പേരടങ്ങുന്ന പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തത്. ചരമ വാര്‍ഷികത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ഇന്ത്യയുടെ ഭരണഘടനയ്ക്കും, മതസ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമാണിതെന്ന്് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമമായാണ് മര്‍ദനത്തെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.