Newsskerala

തര്‍ക്കം തീര്‍ന്നു, തൃശൂര്‍ പൂരം കെങ്കേമമാകും

തൃശൂര്‍: ഇത്തവണയും തൃശൂര്‍  പൂരം കെങ്കേമമാകും. എക്‌സിബിഷന്‍ നടത്തുന്നതിനുള്ള തറവാടകയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് പൂരം പ്രതിസന്ധി തീര്‍ന്നത്.
എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ  വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. തേക്കിന്‍കാട് മൈതാനത്ത് പൂരം എക്‌സിബിഷന്‍ നടത്തുന്നതിന് തറവാടകയായി 2.20 കോടി നല്‍കണമെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
 തുക സംബന്ധിച്ച തര്‍ക്കത്തില്‍ ഇക്കൊല്ലത്തെ പൂരം കഴിഞ്ഞ ശേഷം ചര്‍ച്ച തുടരും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും തൃശൂര്‍ ജില്ലയിലെ മന്ത്രിമാരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ ദേവസ്വങ്ങള്‍ നന്ദി അറിയിച്ചു.

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടര്‍ന്നാണ് ജി എസ് ടി യടക്കം 42 ലക്ഷമായിരുന്ന തറവാടക 2.20 കോടിയായി ഉയര്‍ത്താന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. തീരുമാനം ബുധനാഴ്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളിയാണ് മുഖ്യമന്ത്രി തര്‍ക്കം പരിഹരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *