തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രം മൈതാനിയിൽ നൂറും നൂറ്റിയമ്പത് വർഷം പിന്നിട്ട പലയിനം വൃക്ഷങ്ങളെ അവ നശിച്ചു പോകാതെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ൻ്റെയും (കെഎഫ്ആർഐ) സോഷ്യൽ ഫോറെസ്ട്രിയുടെയും സഹായത്തോടെ പുനരുജ്ജീവിപ്പിച്ച് അത്തരം വൃക്ഷങ്ങളുടെ ഒരു മ്യൂസിയമാക്കി മൈതാനിയെ മാറ്റുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.
വടക്കുംനാഥൻ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടക്ക് മുൻപിലുള്ള 150 വർഷം പിന്നിട്ട ‘ ആൽ മുത്തശ്ശി’ യെ സന്ദർശിച്ച് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വനമന്ത്രി.
മുത്തശ്ശിയാൽ ഉണങ്ങിപ്പോകും എന്ന സ്ഥിതി വന്നപ്പോൾ കെഎഫ്ആർഐയിലെ ശാസ്ത്രജ്ഞന്മാർ ആലിന്റെ ശിഖരങ്ങൾ മുറിച്ച് കേടുള്ള ഭാഗങ്ങൾ ചെത്തി മാറ്റി വൃത്തിയാക്കി മരുന്ന് തേച്ചുപിടിപ്പിച്ച് അതിനെ പുനരുജ്ജീവിപ്പിച്ചത് ചരിത്ര സംഭവമാണ് എന്നും ക്ഷേത്ര മൈതാനിയിൽ ഉള്ള പ്രായം ചെന്ന മറ്റു വൃക്ഷങ്ങളെയും ഈ രീതിയിൽ പുനരുജ്ജീവിപ്പിക്കാൻ ഇത് അവസരം ഒരുക്കിയിരിക്കുകയാണ് എന്നും ശശീന്ദ്രൻ പറഞ്ഞു.
മുത്തശ്ശി ആലിന് എങ്ങിനെ പുതുജീവൻ നൽകി എന്നത് വിശദീകരിക്കുന്ന ഒരു ഫലകം ആലിൻമേൽ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
അത്തരം കാര്യങ്ങൾ ക്ഷേത്ര തന്ത്രിയുമായി സംസാരിച്ച് മറുപടി പറയാമെന്ന് മന്ത്രിയുടെ സന്ദർശനങ്ങളിൽ ശ്രീമൂല സ്ഥാനത്ത് സന്നിഹിതരായിരുന്ന കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാർ പറഞ്ഞു.
ഒന്നരവർഷം മുൻപാണ് മുത്തശ്ശി ആലിന് പുനർജിവൻ നൽകാനുള്ള പദ്ധതികൾ നടപ്പാക്കിയതെന്നും ആൽ നശിച്ചുപോകും എന്ന സ്ഥിതിയിലാണ് ചികിത്സ ആരംഭിച്ചത് എന്നും ആലിന്റെ പരിപാലനത്തിന് നേതൃത്വം നൽകിയ കെഎഫആർ ഐയിലെ ശാസ്ത്രജ്ഞൻ പി സുജനപാൽ പറഞ്ഞു.
ആയുർവേദ വിധിപ്രകാരം നാൽപ്പാമരം ചികിത്സ രീതി പിന്തുടർന്ന് മുത്തശ്ശി ആലിനോടൊപ്പം അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവ കൂടി ആലിനോടൊപ്പം വളർത്തി അതിന് സംരക്ഷണം നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മുത്തശ്ശി ആൽ ഒരു നൂറുവർഷം കൂടി നിലനിൽക്കുമെന്നും ശിഖരങ്ങൾ വെട്ടിമാറ്റി അഴുകിയ ഭാഗങ്ങൾ മുറിച്ചു നീക്കിയും ആയുർവേദ മരുന്നുകൾ പുരട്ടിയും തൃശ്ശൂരിന്റെ മറ്റൊരു അടയാളമായ നായക്കനാലിലെ ആലിനേയും പുനരുജ്ജീവിപ്പിച്ച് വരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധരൻ, പ്രേംരാജ് ചൂണ്ടലത്ത് വടക്കുംനാഥൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി ആര്‍ ഹരിഹരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.