ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.
പുന്നപ്രയിലുള്ള വലിയ ചുടുകാട്ടിലാണ് സംസ്‌കാരം നടന്നത്. മകന്‍ അരുണ്‍കുമാറാണ് ചിതയ്ക്ക് തീകൊളുത്തിയത്.
കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി.എസിനെ സംസ്‌കരിച്ചത്.
ഔദ്യോഗിക ബഹുമതികളോടെയാണ് വി. എസിനെ യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സിപിഎം ജനറല്‍ സെക്രട്ടറി എം. എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടിറി എം. വി. ഗോവിന്ദന്‍, മറ്റ് മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വി. എസിന്റെ സംസ്‌കാരം പൂര്‍ത്തിയായത്.
നേരത്തെ ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് വി. എസിന്റെ ഭൗതിക ശരീരം വലിയ ചുടുകാട്ടിലെത്തിച്ചത്. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പോലീസ് വി.എസിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.
വന്‍ ജനാവലിയാണ് ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. കനത്ത മഴയെ അവഗണിച്ചാണ് വി.എസിനെ അവസാനമായി കാണാന്‍ ജനം എത്തിയത്.