Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചില മാധ്യമങ്ങള്‍ വിവാദ നിര്‍മാണശാലകളായി മാറിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചിലവവുമായി ബന്ധപ്പെട്ട് ഒരുവിഭാഗം മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലോകത്തിന് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടു. സംശയത്തിന്റെ പുകമറയുള്ള തലക്കെട്ടുകളാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. കേന്ദ്രത്തിന് നല്‍കിയ മെമ്മൊറാണ്ടത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. ഇത് നശീകരണമാധ്യമപ്രവര്‍ത്തനമാണ്. ചില മാധ്യമങ്ങള്‍ വിവാദനിര്‍മാണശാലകളായി മാറി.
വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.മാധ്യമങ്ങളുടെ  രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.

ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. സത്യാവസ്ഥ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചെങ്കിലും അത് എവിടെയും എത്തിയില്ല. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പിന് പ്രാധാന്യം കിട്ടിയില്ല.

വയനാട്ടില്‍ ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബത്തിന് 10,000 രൂപ വീതം നല്‍കി. പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6,000 രൂപ നല്‍കി എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അനര്‍ഹമായ സഹായം നേടിയെടുക്കാന്‍ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു..  മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടയാണ് ചര്‍ച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ലോകം പ്രകീര്‍ത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം.

കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് മാധ്യമ പ്രവര്‍ത്തനം അധഃപതിച്ചു. ഏത് വിധത്തിലും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത കൊടുക്കുന്നതിനിടെ ദുരന്ത ബാധിതരായ ജനങ്ങളെ പോലും മറന്നു.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങള്‍ വച്ച് വിദഗ്ധര്‍ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതി വെച്ചത്. എസ.്ഡി.ആര്‍.എഫിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനര്‍നിര്‍മ്മാണത്തിന് 2,000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ ഇനിയും 128 പേരെ കണ്ടെത്താനുണ്ട്. അത് കൂടി മുന്നില്‍ കണ്ടാണ് കണക്ക് തയ്യാറാക്കിയത്. കിട്ടിയ സഹായം വെച്ച് കണക്ക് തയ്യാറാക്കാന്‍ പറ്റില്ല. കേന്ദ്രസേനകള്‍ വരുന്നതിന് ഒരു ചെലവും ഇല്ലെന്നാണോ കരുതുന്നത്. യാത്രാ ചെലവും താമസസൗകര്യവും ഭക്ഷണവും അവര്‍ക്ക് നല്‍കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സര്‍ക്കാരിനെതിരെ മാത്രമല്ല, ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനും വ്യക്തികള്‍ക്കെതിരെയും മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കുന്നു. കെവിന്‍ കേസില്‍ തെരഞ്ഞെടുപ്പ് ദിവസം ഡി.വൈ.എഫ.്‌ഐക്കെതിരെ വ്യാജ വാര്‍ത്ത നല്‍കി. ഓമനക്കുട്ടനെതിരെ പ്രളയകാലത്ത് വാര്‍ത്ത നല്‍കി. ഓമനക്കുട്ടനെ ദുരിതാശ്വാസ ക്യാമ്പിലെ വട്ടിപ്പിരിവുകാരനാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എന്താണ് സംഭവിച്ചത്. എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ അവസാനം ആരാണ് അറസ്റ്റിലായത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ  മാനം മാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ആക്രമിക്കുന്നതില്‍ പുതുമയില്ല. ഇവിടെ ഒരു നാടിനെ തന്നെയാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നത്. ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. എത്ര പാവപ്പെട്ട മനുഷ്യരെയാണ് ഇത്തരം വാര്‍ത്തകള്‍ ബാധിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2135 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തു. മാധ്യമങ്ങള്‍ മാത്രമല്ല വ്യാജ പ്രചാരണത്തിലെ പങ്കാളികള്‍. സാലറി ചലഞ്ചിനെ പോലും തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *