തൃശൂർ : മൂന്ന് പതിറ്റാണ്ടോളം ഉത്സവപ്പറമ്പുകളുടെ ഹരമായിരുന്ന ആനപ്രേമികളുടെ ഇഷ്ടതോഴൻ ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന് ഗജയാത്രയും പുഷ്പാർച്ചനയും ആനയൂട്ടുമായി അനുസ്മരണമൊരുക്കി തിരുവമ്പാടി ദേവസ്വം.
ചന്ദ്രശേഖരൻ വിടവാങ്ങിയതിൻ്റെ ഇരുപത്തിമൂന്നാം ചരമവാർഷികം തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ ദിനമായാണ് ആചരിച്ചത്. ദിനാചരണത്തിൻ്റെ ഭാഗമായി നായ്ക്കനാലിൽ നിന്ന് സ്വരാജ് റൗണ്ട് ചുറ്റി നടത്തിയ അനുസ്മരണ ഗജയാത്ര മൺമറഞ്ഞ തിരുവമ്പാടി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച കോലമേന്തി തിരുവമ്പാടി ചന്ദ്രശേഖരൻ നയിച്ചു. എറണാകുളം ശിവകുമാർ ഉൾപ്പെടെ ആറ് ആനകൾ ഗജയാത്രയിൽ അണി ചേർന്നു. തുടർന്ന് കൗസ്തുഭം ഹാൾ അങ്കണത്തിൽ ചന്ദ്രശേഖരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ആനയൂട്ടും നടന്നു. തിരുവമ്പാടി ദിവസം പ്രസിഡൻറ് പത്മശ്രീ ടി എ സുന്ദർ മേനോൻ, സെക്രട്ടറി കെ ഗിരീഷ് കുമാർ, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി