തൃശൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സസ്പെൻഡ് ചെയ്തതായി കേന്ദ്രസർക്കാർ. യുദ്ധ സാഹചര്യം കണക്കിലെടുത്ത് അനിശ്ചിതകാലത്തേക്കാണ് സസ്പെൻഷൻ എന്ന് പിടി ഐ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ധർമ്മശാലയിൽ നടന്നിരുന്ന പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം ഡ്രോൺ -മിസൈൽ ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് 10 ഓവറുകൾക്ക് ശേഷം നിർത്തിവയ്ക്കേണ്ടി വന്നു. ഫ്ലഡ് ലൈറ്റുകൾ അണക്കുകയും കാണികളെ സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിക്കുകയുമാണ് ഉണ്ടായത്.
രാജ്യം യുദ്ധത്തിലായിരിക്കുമ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത് ഉചിതമായി തോന്നുന്നില്ല എന്ന് ഒരു ബിസിസിഐ ഭാരവാഹി പറഞ്ഞതായും പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. മെയ് 25ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിലാണ് ഐപിഎല്ലിന്റെ ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്. വിദേശ കളിക്കാർ ഉൾപ്പെടെയുള്ള ക്രിക്കറ്റർമാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ഐപിഎൽ സസ്പെൻഡ് ചെയ്തത് എന്നാണ് ലഭ്യമായ വിവരം.
സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാകപ്പിൽ പാക്കിസ്ഥാനോടൊപ്പം ഒരേ ഗ്രൂപ്പിൽ ഉള്ള ഇന്ത്യ ഈ ടൂർണമെൻറ് ഒഴിവാക്കി അതേ കാലയളവിൽ ഐപിഎല്ലിന്റെ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് ബി സി സി ഐ ശ്രമിക്കുന്നത്. ഇക്കാര്യം ഐപിഎൽ ഫ്രാഞ്ചൈസികളുമായി ചർച്ച ചെയ്യും.