തൃശൂർ: മച്ചാട് മാമാങ്കം വേലാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 16, 18 തീയതികളില്‍ തലപ്പിള്ളി താലൂക്കിലെ മണലിത്തറ വില്ലേജിലെ റീസര്‍വ്വെ നം. 14/6, 14/1, 14/2 എന്നിവയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനായി കേരള ഹൈക്കോടതിയുടെ പരാമര്‍ശം (3) പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിക്കൊണ്ട് എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചതുപ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം. മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കണം .സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദര്‍ശന പ്രവര്‍ത്തികള്‍ക്ക് നിയോഗിക്കണം, ഇവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ്/ റവന്യൂ അധികാരികള്‍ക്കു നല്‍കേണ്ടതാണ്. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കരുത്. സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളുടെ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും നടത്തിപ്പുകാരും ആഘോഷകമ്മിറ്റിക്കാരും പാലിക്കണം. അല്ലാത്തപക്ഷം സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് അപേക്ഷകന്‍, വെടിക്കെട്ട് ലൈസന്‍സി എന്നിവര്‍ പൂര്‍ണ്ണ ഉത്തരവാദികള്‍ ആയിരിക്കും. 100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മ്മിച്ച് കാണികളെ കര്‍ശനമായി മാറ്റി നിര്‍ത്തേണ്ടതും, പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ആവശ്യപ്പെടുന്ന രീതിയില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. ആംബുലന്‍സ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. വെടിക്കെട്ട് പ്രദര്‍ശനം വീഡിയോഗ്രാഫി ചെയ്ത് സൂക്ഷിക്കണം. വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം.
മച്ചാട് മാമാങ്കം വേലാഘോഷം; വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിന് അനുമതി
