Newsskerala

താനൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ  കണ്ടെത്തി

പൂണൈ:  താനൂരില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടു പേരെയും  ആര്‍.പി.എഫ് പൂണൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. രാവിലെ  ഇവരെ കേരള പോലീസിന് കൈമാറും.

താനൂര്‍ എസ്‌ഐയും രണ്ട് പോലീസുകാരും ഇതിനായി രാവിലെ മുംബൈയില്‍ എത്തും. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 1.45 ന് ലോനവാലയില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്.

അക്ബര്‍ റഹീം എന്ന യുവാവും ഇവര്‍ക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബര്‍ റഹീമിന്റെ  കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ സുഹൃത്തുക്കളായത്.

വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും ഷഹദ പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് ഫാത്തിമ ഷഹദ പറഞ്ഞുവെന്നും റഹീമിന്റെ  കുടുംബാംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇന്നലെ രാവിലെയാണ് റഹീം എടവണ്ണയിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നും ഇവര്‍ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പദ്ധതി മനസിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്.

മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാര്‍ത്തയായി മാറിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്.

ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്റെ  അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

ബുധനാഴ്ച മുതലാണ് ഫാത്തിമയെയും അശ്വതിയെയും കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല.

തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് വ്യക്തമായത്.

Leave a Comment

Your email address will not be published. Required fields are marked *