ആലപ്പുഴ: അവസാനമായി വിഎസ് വേലിക്കകത്തെ വീട്ടിലെത്തി. അന്ത്യയാത്ര പിറന്ന വീട്ടിലെത്തിയപ്പോള്‍ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന്്് മുദ്രാവാക്യം വിളികള്‍ ഇരമ്പി. വിഎസ്സിന്റെ ജീവിതം പോലെ ജനനിബിഡമായ അന്ത്യയാത്രയും ചരിത്രമായി. അണികള്‍ മുഷ്ടിചുരുട്ടി ഇടനെഞ്ചുപൊട്ടി വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
ജനഹൃദയങ്ങളിലെന്നും ജ്വലിക്കും ദീപമായി വി.എസ്്. സമരചരിത്രത്തിന്റെ നായകന്‍ ഇനി ദീപ്തമായ ഓര്‍മ മാത്രം. ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലെ കായംകുളത്ത്് എത്തിയതോടെ ജനസാഗരമിരമ്പി. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. അത്യപൂര്‍വമായ ജനത്തിരക്കില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് ജനനായകനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദര്‍ബാര്‍ ഹാളില്‍ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ പിന്നിട്ടാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. 17 മണിക്കൂറില്‍ 104 കിലോമീറ്റര്‍ കടന്നാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നത്. വിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ അതിനിയും മണിക്കൂറുകള്‍ വൈകും വിഎസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലെത്തിച്ച ശേഷം പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം.