Newsskerala

ചാലക്കുടിയില്‍ 2 കോടിയുടെ കഞ്ചാവ് പിടികൂടി, 2 സ്ത്രീകളടക്കം നാല് പേര്‍ പിടിയില്‍

തൃശൂര്‍: ചാലക്കുടിയില്‍  വന്‍ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ അടക്കം നാലു പേര്‍ പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ട് പോകുന്നതിനിടെയാണ് പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്. വയനാട് മേപ്പാടി സ്വദേശി മുനീര്‍, ഭാര്യ മൈസൂര്‍ സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാര്‍ക്കാട്ട് സ്വദേശി താഴത്തെകല്ലടി വീട്ടില്‍ ഇസ്മയില്‍ എന്നിവരെയാണ് തൃശ്ശൂര്‍ എക്‌സ്‌സൈസ് ഇന്റലിജെന്‍സ് സംഘം പിടികൂടിയത്. കോയമ്പത്തൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. നെടുമ്പാശേരിയിലെ രഹസ്യ ഗോഡൗണിലേയ്ക്ക് എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി കൊയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കാറുകള്‍ വാടകക്ക് വിളിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്ക് യാത്രക്കാരെന്ന വ്യാജേനയാണ് കോയമ്പത്തുരില്‍ നിന്ന് ഇവര്‍ കഞ്ചാവ് കടത്തിയത്.

ഇന്റലിജെന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ ചാലക്കുടി കോടതി ജംങ്ഷനില്‍ വെച്ച് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.പിടിയിലായ ഇസ്മയില്‍ കഞ്ചാവ് കടത്തിന്റെ  മുഖ്യ കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു. ആന്ധ്രയിലുള്ള സംഘമാണ് കഞ്ചാവ് ഇവര്‍ക്ക് കൊയമ്പത്തൂരിലെത്തിച്ച് നല്‍കിയത്.
​​​​​​​
 എക്‌സൈസ് ഇന്റെലിജെന്‍സും ചാലക്കുടി റെയ്ഞ്ച് സംഘവും എന്‍.എച്ച് പട്രോളിംങ്ങ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന. ഇന്റെലിജെന്‍സ് ഇന്‍സ്‌പെക്ടര്‍ എസ്.മനോജ് കുമാര്‍, ചാലക്കുടി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാര്‍, അസി.ഇസ്‌പെക്ട് കെ.മണികണ്ഠന്‍, ഇന്റലിജെന്‍സ് ഓഫീസര്‍മാരായ ഷിബു കെ.എസ്. സുരേന്ദ്രന്‍ പി.ആര്‍,ലോനപ്പന്‍.കെ.ജെ,സുനില്‍കുമാര്‍ പി.ആര്‍,വനിത സി.ഇ.ഒ,സിജി എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *