ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ജെയ്‌ഷെ നേതാവും കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരന്‍ കൊല്ലപ്പെട്ടത്. നൂറിലേറെ ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ജെയ്‌ഷെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസര്‍. കഴിഞ്ഞദിവസം ബഹവല്‍പൂരില്‍ നടന്ന തിരിച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം മറ്റ് 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. ഇക്കാര്യം ജെയ്‌ഷെ നേതൃത്വം സ്ഥിരീകരിച്ചു.
24 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അബ്ദുല്‍ റൗഫ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ പദ്ധതിയിട്ടത്, ഇന്ത്യയില്‍ തടവില്‍ കഴിയുകയായിരുന്ന തന്റെ സഹോദരന്‍ മസൂദ് അസറിനെ വിട്ടുകിട്ടാനായിരുന്നു കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ ഉണ്ടായത്. 1999 ഡിസംബറില്‍ 179 യാത്രക്കാരും 11 ജീവനക്കാരുമായി കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച യാത്രാവിമാനം തീവ്രവാദികള്‍ റാഞ്ചി. ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്‍ എന്ന ഭീകര സംഘടനയില്‍ പെട്ട അഞ്ച് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. തുടര്‍ന്ന് യാത്രക്കാരെ ബന്ദികളാക്കി, മസൂദ് അസര്‍ അടക്കമുള്ള ഭീകരര്‍ക്കായി റാഞ്ചികള്‍ വിലപേശി. ഒടുവില്‍ വാജ്‌പേയി ഭരണകൂടത്തിന് ഭീകരരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ടിവന്നു. മസൂദ് അസര്‍ അടക്കമുള്ള ഭീകരരെ വിട്ടുനല്‍കിയതിന് ശേഷമായിരുന്നു അന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സാധിച്ചത്.