തൃശൂർ: തകരാറുള്ള പഴയ കോപ്പിയർ മെഷ്യൻ നല്‍കിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചേർപ്പ് പുന്നപുള്ളി വീട്ടിൽ സുനിത ശ്യാമളൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ കോപ്പിയർ സർവ്വീസ് പോയൻ്റ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. 81,060/- രൂപ നൽകിയാണ് സുനിത മെഷ്യൻ വാങ്ങുകയുണ്ടായത്. വാങ്ങി ആറ് മാസം കഴിഞ്ഞതോടെ കോപ്പികൾ തെളിയാതെയും കോപ്പിയിൽ വരകൾ രൂപപ്പെട്ടും തകരാർ കാട്ടിയിട്ടുള്ളതാകുന്നു. പരാതിക്കാരി മെഷ്യൻ വിശദമായി പരിശോധിച്ചപ്പോൾ പഴക്കം ചെന്ന മെഷ്യൻ നൽകി കബളിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായിട്ടുള്ളതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. പഴയതും ഉപയോഗിച്ചതുമായ മെഷ്യനാണ് വില്പന നടത്തിയതെന്നു് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളതാകുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി പരാതിക്കാരിക്ക് കോപ്പിയറിൻ്റെ വിലയായ 81,060/- രൂപയും ഹർജി തിയ്യതി മുതൽ 6 % പലിശയും നഷ്ടപരിഹാരമയി 10,000/- രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.