തൃശൂർ: നഗരത്തിലെ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ പോലീസിനു നേരെ അക്രമം നടത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ .
പുലർച്ചെ 2.30 ന് വീടിന് അടുത്ത് യുവാക്കൾ ചേർന്ന് പരസ്പരം മദ്യപിച്ച് അക്രമം നടത്തുന്നതായി വീട്ടമ്മയാണ് പോലീസിനെ അറിയിച്ചത്. അക്രമികളിലൊരാൾ വീട്ടമ്മയുടെ മകനായിരുന്നു. സ്ഥലത്തെത്തിയ കൺട്രോൾ റൂം വാഹനം പ്രതികൾ ആക്രമിച്ചു. പോലീസുദ്യോഗസ്ഥരേയും പ്രതികൾ ആക്രമിക്കുകയായിരുന്നു. ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (34), കാട്ടുപറമ്പിൽ അൽ അഹദിൽ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ ആൻറണി (24), മൂർക്കനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22). നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ആഷ്മിർ ആൻറണി (24), ചെമ്പൂകാവ് സ്വദേശിയായ മറിയ ഭവനിലെ ഷാർബൽ (19) എന്നിവരെയാണ് മണ്ണുത്തി പോലീസ് അറസ്റ്റു ചെയ്തത്. ആക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു.
തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ മറ്റു പോലീസുദ്യോഗസ്ഥരേയും വാഹനങ്ങളേയും പ്രതികൾക്കൊപ്പം കൂടുതൽ പേർ ചേർന്ന് മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു.
കൂടുതൽ പോലീസ് എത്തി സിനിമാ സ്റ്റെലിൽ അതി സാഹസികമായ ബലപ്രയോഗത്തിലൂടെയാണ് ആറു പേരെ കീഴ്പ്പെടുത്തിയത്. പരസ്പരമുള്ള ആക്രമത്തിലും പോലീസിൻ്റെ ബലപ്രയോഗത്തിലും പരിക്കേറ്റ പ്രതികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതിയായ ബ്രഹ്മജിത്തിൻ്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചു. സബ് ഇൻസ്പെക്ടർ ജയൻ സിവിൽ പോലീസ് ഓഫീസർ അജു എന്നിവർക്കാണ് പരിക്കേറ്റത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു.