Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

103-ാം വയസ്സില്‍ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ   പി. ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.
103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറായാണ് അദ്ദേഹം വിരമിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയായിരുന്നു അന്ത്യം. 1979-ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തൃശൂര്‍ ചെമ്പൂക്കാവിലെ ‘മുക്ത’ യിലേക്ക് താമസം മാറ്റിയിരുന്നു .ചെറുപ്പത്തിലേ അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. വി. ടി. ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങളോട് ചേര്‍ന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി. വി. ടി.യുടെ നവോത്ഥാന ചിന്തകള്‍ അദ്ദേഹം ജീവിതത്തിലും പകര്‍ത്തി.  നവോത്ഥാ്‌ന മൂല്യങ്ങളുടെ പ്രചരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്തു തന്നെ അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു.  ചിത്രന്‍ നമ്പൂതിരിപ്പാട് അധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു

 ചെറുപ്രായം മുതല്‍ തന്നെ ഹിമാലയത്തോട് വലിയ പ്രിയമായിരുന്നെന്ന് ചിത്രന്‍ നമ്പൂതിരിപ്പാട് പറയുന്നു. അക്കാലത്ത് ഹിമാലയം സന്ദര്‍ശിച്ച, വീടിനടുത്തുണ്ടായിരുന്ന ഒരു വ്യക്തി നിരന്തരം ഹിമാലയന്‍ യാത്രയെക്കുറിച്ചുള്ള കഥകള്‍ പറയുമായിരുന്നു. തന്റെ മുപ്പതുകളിലാണ് ചിത്രന്‍ നമ്പൂതിരിപ്പാട് ഹിമാലയന്‍ യാത്ര ആരംഭിക്കുന്നത്. 1952ലായിരുന്നു ആദ്യ യാത്ര. എന്നാല്‍ സുഹൃത്തുമൊത്തുള്ള ആ യാത്ര രുദ്രപ്രയാഗില്‍ വെച്ച് ഫുഡ് പോയ്സണ്‍ വന്നതോടെ അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് 1956-ല്‍ നടത്തിയ ഹിമാലയന്‍ യാത്ര വിജയകരമായി. പുണ്യഹിമാലയം എന്ന പേരില്‍ തന്റെ ഹിമാലയന്‍ യാത്രാനുഭവങ്ങള്‍ അദ്ദേഹം പുസ്തകമാക്കിയിട്ടുണ്ട്. ‘പുണ്യഹിമാലയം’ എന്ന യാത്രാവിവരണവും ‘സ്മരണകളിലെ പൂമുഖം’ എന്ന പേരിലുള്ള ആത്മകഥയുമാണ് ചിത്രന്‍ നമ്പൂതിരിപ്പാട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍.

1920 ജനുവരി 20ന് മലപ്പുറം മൂക്കുതല പകരാവൂര്‍ മനക്കല്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. ചിത്രന്‍ നമ്പൂതിരിപ്പാട് പതിനാലാം  വയസ്സില്‍ ചരിത്രപ്രസിദ്ധമായ പന്തിഭോജനത്തില്‍  പങ്കെടുത്തു.  സെന്റ് തോമസ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് കോഴ്‌സ് ചെയ്യുന്നതിനിടയില്‍ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദരന്റ സ്വാധീനത്തില്‍ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947-ല്‍ തന്റെ നാടായ മൂക്കുതലയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വര്‍ഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി കേരള സര്‍ക്കാരിനു കൈമാറി. മുപ്പത് തവണ അദ്ദേഹം ഹിമാലയന്‍ യാത്ര നടത്തി.  പ്രായത്തെ പോലും വകവയ്ക്കാതെ തന്റെ 102 -ാം വയസിലും ഹിമാലയന്‍ യാത്ര നടത്തി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജനോത്സവമായ സംസ്ഥാന കലോത്സവം ആരംഭിക്കുന്നതില്‍ പങ്കുവഹിച്ചവരില്‍ പ്രധാനിയായിരുന്നു ചിത്രന്‍ നമ്പൂതിരിപ്പാട്. പെന്‍ഷന്‍ രീതിക്ക് ഏകീകൃതസ്വഭാവം നല്‍കുന്നതിനായുള്ള നീക്കങ്ങളിലും പങ്കാളിയായി. പ്രധാനാധ്യാപകന്‍, ഡി.ഇ.ഒ, ഡി.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറായി 1979-ല്‍ ആണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തവനൂര്‍ റൂറല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറിയായിരുന്നു. പെരളശ്ശേരി സ്‌കൂളില്‍ പഠിക്കുന്ന താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ അന്യായമായി പുറത്താക്കപ്പെട്ടപ്പോള്‍ രക്ഷകനായി എത്തിയ അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ പറയുകയുണ്ടായി.

സെക്രട്ടറിയായിരിക്കെ അക്കാദമിക്കലായും അഡ്മിനിസ്ട്രേറ്റീവായുമുള്ള രണ്ട് പ്രധാനമാറ്റങ്ങള്‍ കലാമണ്ഡലത്തില്‍ കൊണ്ടുവരുന്നത് ചിത്രന്‍ നമ്പൂതിരിപ്പാടാണ്. പൊതുവിദ്യാഭ്യാസ മേഖലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് കലാമണ്ഡലത്തിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ വലിയ മാറ്റം കൊണ്ടു വരുന്നതിന് കാരണമായെന്ന് വിശദീകരിക്കുന്നു കലാമണ്ഡലം മുന്‍ രജിസ്ട്രാര്‍ ഡോ. കെ. കെ. സുന്ദരേശന്‍. ആശാന്മാര്‍ എങ്ങനെ പഠിച്ചോ ആ രീതയില്‍ തന്നെ കലാരൂപങ്ങള്‍ പഠിപ്പിക്കുന്ന ഒരു സമ്പ്രദായമായിരുന്നു കലാമണ്ഡലത്തില്‍ അതുവരെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ഒരു സിലബസ് അവിടെ ഉണ്ടായിരുന്നില്ല. കലാരൂപങ്ങള്‍ പഠിപ്പിക്കുന്നതിന് കൃത്യമായ ഒരു സിലബസ് കൊണ്ടു വരുന്നത് ചിത്രന്‍ നമ്പൂതിരിപ്പാട് കലാമണ്ഡലം സെക്രട്ടറിയായിരുന്ന കാലത്താണ് കലാമണ്ഡലത്തിലെ സേവന വേതന വ്യവസ്ഥയില്‍ കൃത്യത കൊണ്ടു വരുന്നതും ചിത്രന്‍ നമ്പൂതിരിപ്പാട് സെക്രട്ടറിയായിരിക്കെയാണ്.

ReplyForward

Leave a Comment

Your email address will not be published. Required fields are marked *