ഡൽഹി: ഏപ്രിൽ 22ന് കാശ്മീരിലെ പഹൽഗാമിൽ മതം തിരിച്ച് ലഷ്കർ – ഇ – തയ്യബ 26 വിനോദ സഞ്ചാരികളെ വധിച്ച സംഭവത്തിൽ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കാശ്മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങൾ തകർത്തുകൊണ്ട് ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി.
ഇന്ന് പുലർച്ചെ 12.45 നാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഇന്ത്യയുടെ തിരിച്ചടി. പുരുഷ ടൂറിസ്റ്റുകളിലെ മാത്രം വധിച്ച് നിരവധി സ്ത്രീകളുടെയും സിന്ദൂരംമായിചുകളയാൻ ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടി നൽകിയ പ്രത്യാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നാണ് ഇന്ത്യൻ സൈന്യം പേരിട്ടിരിക്കുന്നത്. ഈ പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിർദ്ദേശിച്ചത്. ആകെ 24 മിസൈലുകൾ ഇന്ത്യൻ എയർ ഫോഴ്സും കരസേനയും തൊടുത്തുവിട്ടു എന്നാണ് റിപ്പോർട്ടുകൾ.

ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും ഭീകര സംഘടനകൾ നടത്തുന്ന മദ്രസകളും മാത്രമാണ് ലക്ഷ്യം വെച്ചത് എന്നും ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല എന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ആക്രമണം നടന്ന ഭീകര പരിശീലന കേന്ദ്രങ്ങളിലെ 600 ഓളം പേരെ ലക്ഷ്യം വെച്ചാണ് ഇന്ത്യൻ സൈന്യം മിസൈലുകൾ തൊടുത്തത്. ആക്രമണത്തിന്റെ വിശദാംശങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സൈന്യം വിശദീകരിക്കും. ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശ്രീനഗർ വിമാനത്താവളം അടച്ച് സൈന്യം ഏറ്റെടുത്തു. ലഷ്കർ – ഇ-തയ്യബ, ജയ്ഷെ-ഇ-മുഹമ്മദ് എന്നീ പാക്ക് ഭീകര സംഘടനകളുടെ ആസ്ഥാന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തി. ഇന്ത്യ-പാക്ക് അതിർത്തിയിൽ നിന്ന് 500 കിലോമീറ്റർ ദൂരമുള്ള പാക്കിസ്ഥാനിലെ ബഹാവൽപൂര് ഭീകര പരിശീലന കേന്ദ്രത്തിൽ വരെ ഇന്ത്യൻ സൈന്യത്തിന്റെ മിസൈലുകൾ എത്തി.
ബഹാവൽപൂർ ആക്രമണത്തിന് റഫാൽ യുദ്ധവിമാനത്തിൽ നിന്നുള്ള സ്ക്കൾപ്പ് മിസൈലുകൾ വ്യോമസേന ഉപയോഗിച്ചിരിക്കാമെന്ന് സൈനിക വിദഗ്ധർ പറഞ്ഞു. പാക്ക് അധിനിവേശ കാശ്മീരിലെ മുസഫ്രാബാദ് ഉൾപ്പെടെയുള്ള ഭീകരകേന്ദ്രങ്ങളിൽ സ്മാർട്ട് മുനിഷൻ മിസൈലുകൾ ഉപയോഗിച്ച് കരസേന ആക്രമണം നടത്തിയിരിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
മിസൈൽ ആക്രമണത്തിനുശേഷം കാശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സൈന്യം ഷെൽ ആക്രമണം നടത്തുകയാണ്. തുടർച്ചയായ സെൽ ആക്രമണത്തിൽ ഇന്ത്യൻ ഭാഗത്ത് മൂന്ന് പ്രദേശവാസികൾ മരിച്ചു. കാശ്മീരിലെ സ്കൂളുകളും കോളേജുകളും അടച്ചു. അതിർത്തി പ്രദേശത്ത് ഷെൽ ആക്രമണം നടത്തുന്നതിനപ്പുറം പാക്കിസ്ഥാൻ സൈന്യത്തിൻറെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കങ്ങൾ ഉണ്ടാകുമോ എന്ന് ഇന്ത്യൻ സൈന്യം നിരീക്ഷിച്ച് വരികയാണ്. പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ആക്രമിച്ചത് എന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ല എന്നും ഇന്ത്യൻ സൈന്യം ഇന്ന് പുലർച്ചെ 1.44 ന് ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ആക്രമണത്തെക്കുറിച്ച് ഇന്ത്യ അമേരിക്ക, യു കെ തുടങ്ങിയ രാജ്യങ്ങളെ വിശദീകരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് തൽസമയം വിലയിരുത്തി. പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇന്ത്യക്കെതിരെ ആക്രമണം ഉണ്ടായാൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ തിരിച്ചാക്രമിക്കും എന്നാണ് ലഭ്യമായ വിവരം.