Newsskerala

‘ശ്രീജിത്ത് രവിക്കെതിരെ  2016-ലെ നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ എടുത്ത കേസ് പിന്‍വലിച്ചത് ബൈപോളാര്‍ ഡിസോര്‍ഡർ ഉണ്ടെന്ന് അറിഞ്ഞതിനാൽ’ 

മരുന്ന് കൃത്യമായി കഴിക്കുന്നത് ഉറപ്പുവരുത്താന്‍ ശ്രീജിത്ത് രവിയുടെ കൂടെ ഒരാളെ നിര്‍ത്തണമെന്ന് ആറ് വര്‍ഷം മുന്‍പ് തന്നെ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒറ്റക്ക് പുറത്ത് വിടുന്നതില്‍ നിയന്ത്രണം വേണമെന്നും പറഞ്ഞിരുന്നു

തൃശൂര്‍: മുന്‍പും നടന്‍ ശ്രീജിത്ത് രവിക്കെതിരെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. 2016-ല്‍ ഒറ്റപ്പാലം പത്തിരിപ്പാലയിലായിരുന്നു സംഭവം നടന്നത്. നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് 14 വിദ്യാര്‍ത്ഥികളായിരുന്നു അന്ന് പരാതി നല്‍കിയിരുന്നത്. 

കുട്ടികൾ ഒറ്റപ്പാലം കോടതിയില്‍ 164 പ്രകാരം മൊഴിയും നല്‍കിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍  ശ്രീജിത്ത് രവിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസിക വൈകല്യമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് പത്തിരിപ്പാലയിലെ പരാതി നല്‍കിയ കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് newsskerala.com-നോട്  പറഞ്ഞു. 

ശ്രീജിത്തിനെ ചികിത്സിക്കുന്ന തൃശൂരിലെ ഡോക്ടറോടും, ഒറ്റപ്പാലത്തെ മാനസികരോഗ വിദഗ്ധനോടും   രോഗത്തെക്കുറിച്ച് മനസ്സിലാക്കിയെന്നും, തുടര്‍ന്നാണ് കേസ് പിന്‍വലിച്ചത്. അമ്മയുടെ മരണത്തിന് ശേഷമാണ് ശ്രീജിത്തിന് ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരായ വിദ്യാർത്ഥികൾ ഒറ്റപ്പാലം കോടതിയിൽ  164 രഹസ്യ മൊഴി നൽകിയിരുന്നു. കൃത്യമായി കേസ് നടത്തി നടന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാട്സ്ആപ്പ് കൂട്ടായ്മയും തുടങ്ങി. പക്ഷേ പിന്നീട് രോഗവിവരം മനസ്സിലാക്കി കേസ് പിൻവലിക്കാൻ കൂട്ടായ തീരുമാനമുണ്ടായി.

ഇത്തരം രോഗമുള്ളവര്‍ ചിലപ്പോള്‍ അക്രമാസക്തരാകും. ചിലപ്പോള്‍ രതിവൈകൃതങ്ങള്‍ കാണിക്കുകയും ചെയ്യും. സിനിമാമേഖലയിലെ ഷൂട്ടിംഗ് സെറ്റുകളില്‍ ശ്രീജിത്ത് രവി മോശമായി പെരുമാറിയതായോ, ലൈംഗിക വൈകൃതങ്ങള്‍ കാട്ടിയതായോ ആര്‍ക്കും പരാതിയില്ല. ഇത്തരം മാനസിക വൈകല്യമുള്ളവര്‍ മരുന്ന് കഴിക്കുന്നത് മുടങ്ങുമ്പോഴാണ് പരസ്യമായി നഗ്നതാപ്രദര്‍ശനങ്ങള്‍ക്ക് മുതിരുന്നത്.

മരുന്ന് കൃത്യമായി കഴിക്കുന്നത് ഉറപ്പുവരുത്താന്‍ ശ്രീജിത്ത് രവിയുടെ കൂടെ ഒരാളെ നിര്‍ത്തണമെന്ന് ആറ് വര്‍ഷം മുന്‍പ് തന്നെ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒറ്റക്ക് പുറത്ത് വിടുന്നതില്‍ നിയന്ത്രണം വേണമെന്നും പറഞ്ഞിരുന്നു.

അന്നത്തെ നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സംഭവം ഒഴിവാക്കാനാകുമായിരുന്നു 2016-ൽ പരാതി കൊടുത്ത കുട്ടിളുടെ രക്ഷിതാക്കൾ പറയുന്നു. 

ഇത്തരം സംഭവങ്ങൾ കുട്ടികളെ മാനസികമായി വല്ലാതെ അലട്ടുമെന്നും ശ്രീജിത്തിന്റെ ഭാര്യയും മറ്റു ബന്ധുക്കളും ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്നുമാണ് പഴയ കേസുമായി ബന്ധപ്പെട്ട രക്ഷിതാവ് പറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *