തൃശൂർ: അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പോലീസിൻ്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾപിരിവ് താത്കാലികമായി നിർത്തിവച്ച് കളക്ടർ ഉത്തരവിട്ടു. ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
നാഷണൽ ഹൈവേ 544 ൽ ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിയുമായി 2025 ഫെബ്രുവരി 25, ഏപ്രിൽ നാല്, 22 തിയതികളിൽ ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് ടോൾ പിരിവ് നിർത്തലാക്കുന്നതിന് ഏപ്രിൽ 16ന് എടുത്ത തീരുമാനം നാഷണൽ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിച്ചിരുന്നു. ഏപ്രിൽ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിൽ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തിൽ തീരുമാനപ്പെടുത്തിരുന്നു. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു.
ചാലക്കുടി ഡി വൈ എസ് പി, ചാലക്കുടി ആർ ടി ഒ, ചാലക്കുടി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാത നിർമ്മാണ മേഖലകളിൽ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചതായോ, ഫ്ലാഗ്മാനെ നിയോഗിച്ചതായോ കാണപ്പെടുന്നില്ലായെന്ന് ബോധ്യപ്പെട്ടു.
ഡീപ് എക്സ്‌കവേഷൻ നടക്കുന്ന ഭാഗങ്ങളിൽ സർവീസ് റോഡിൻ്റെ വശങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ലായെന്നും, സർവീസ് റോഡിനരികിൽ നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ എല്ലാം മാറ്റിയതായി കാണപ്പെടുന്നില്ലായെന്നും പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെയിൻ റോഡുകളിൽ നിന്ന് സർവ്വീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും വീതി കൂട്ടിയിട്ടില്ല, റോഡിന്റെ ഉയരം ക്രമീകരിച്ചിട്ടില്ല, മതിയായ വെളിച്ചം, ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലത്തിന് അഞ്ഞൂറ് മീറ്റർ മുൻപുതന്നെ ട്രാഫിക് ഡൈവേർഷൻ ഉണ്ടെന്നുള്ള വിവിധ ഭാഷകളിലുള്ള ഫ്ലൂറസെന്റ് ബോർഡുകൾ, ഡൈവേർഷൻ ഉള്ള ഭാഗങ്ങളിൽ ഓവർടേക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ, റിഫ്ലക്ടറുകൾ എന്നിവ എല്ലായിടത്തും സ്ഥാപിച്ചതായി കാണുന്നില്ലായെന്നും, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം എല്ലായിടത്തും പൂർത്തിയാക്കിയിട്ടില്ലായെന്നും, കഴിഞ്ഞ ദിവസത്തെ മഴയിൽ കൊരട്ടി ജങ് ഷനിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടുവെന്നും, നിർമാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്നും, ക്രെയിൻ സൗകര്യം ഏർപ്പെടുത്തിയിട്ടില്ലായെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യോഗത്തിൽ നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലായെന്നും, അശാസ്ത്രീയമായും ആസൂത്രണമില്ലാതെയുമുള്ള നിർമാണപ്രവൃത്തികൾ മൂലം ആശുപത്രി, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നതായും, പൊതുജനങ്ങൾക്ക് അസാധാരണമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.