തൃശ്ശൂർ: ഇന്നലെ തമിഴ്നാട് ധർമ്മപുരിയിൽ നടന്ന വാഹനപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ തലയിൽ ഗുരുതര പരിക്കേറ്റ ഷൈനിന്റെ പിതാവായ സി പി ചാക്കോ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു തൃശ്ശൂരിലെ സൺ ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ റിസർച്ച് സെന്ററിലേക്ക് ഷൈനിനെ മാറ്റിയത്.
ഇന്ന് രാവിലെ കേന്ദ്ര സഹമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി ഷൈനിനെ സന്ദർശിച്ചു. പിതാവിൻറെ മൃതദേഹം തൃശ്ശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃശൂർ മുണ്ടൂരിലാണ് ഷൈൻ ടോംസ് ചാക്കോയുടെ മാതാപിതാക്കൾ താമസിക്കുന്നത്. നാളെ ഉച്ചതിരിഞ്ഞ് പിതാവിൻറെ സംസ്കാരം നടക്കും. ന്യൂസിലാൻഡിൽ കഴിയുന്ന ഷൈനിന്റെ രണ്ട് സഹോദരിമാർ ഇന്ന് വൈകിട്ട് വീട്ടിലെത്തും. ഷൈനിന്റെ ഇടതു കൈയ് മുട്ടിലും അമ്മയുടെ ഇടുപ്പെല്ലുനും പൊട്ടലുണ്ട്. സംസ്കാരം കഴിഞ്ഞ് ഇവർ ശസ്ത്രക്രിയയ്ക്ക് വിധേയരാകും. അച്ഛൻൻ്റെ മരണവിവരം അമ്മയെ ഇതുവരെയും അറിയിച്ചിട്ടില്ല.
ഇന്നലെ രാവിലെ ആറുമണിക്ക് സേലത്തിനടുത്ത് ധർമ്മപുരി ജില്ലയിൽ സഞ്ചരിക്കവേ മുന്നിൽ പോയിരുന്ന ലോറി പെടുന്നനെ ട്രാക്ക് മാറി ഷൈൻ ടോം സഞ്ചരിച്ചിരുന്ന കാറിനു മുന്നിലേക്ക് മാറിയതിനെ തുടർന്ന് കാർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. നടന്റെ ചികിത്സക്കായി എറണാകുളത്തു നിന്ന് ബാംഗ്ലൂരിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഷൈനും മാതാപിതാക്കളും സഹോദരനും ഡ്രൈവറും അടങ്ങുന്ന സംഘം.
ചിത്രം: ഷൈൻ ടോമിനെ തൃശൂരിലെ ആശുപത്രിയിൽ എത്തിക്കുന്നു.