Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആനയൂട്ടിന് പൂരത്തിന്റെ ജനാവലി; ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും

ആയിരങ്ങള്‍ക്ക് ആനന്ദമായി വടക്കുന്നാഥനിലെ; ഗജമുത്തച്ഛന്‍ വടക്കുന്നാഥന്‍ ചന്ദ്രശേഖരനെ ആദ്യം ഊട്ടി

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം വടക്കുന്നാഥന്റെ അമ്പലവട്ടത്തെ ഗജസംഗമം കാണാന്‍ ഇക്കുറി വന്‍ഭക്തജനപ്രവാഹം. കര്‍ക്കിടകത്തിലെ ആദ്യദിനത്തില്‍ വിഘ്‌നേശ്വരപ്രീതിക്കായി ആനകളെ ഊട്ടിയും, അഷ്ടദ്രവ്യമഹാഗണിഹോമം ദര്‍ശിച്ചും ഭക്തരുടെ മനം നിറഞ്ഞു.ഇക്കുറി 63 ആനകള്‍ ആനയൂട്ടിനെത്തി. കേരളത്തിലെ നാട്ടാനകളില്‍ ഏറ്റവുും വലിയ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, 85 വയസ്സുള്ള ഗജമുത്തച്ഛനായ വടക്കുന്നാഥന്‍ ചന്ദ്രശേഖരനും ആനയൂട്ടിനെത്തി. 

മേല്‍ശാന്തി പയ്യമ്പിള്ളി മാധവന്‍ നമ്പൂതിരി വടക്കുന്നാഥന്‍ ചന്ദ്രശേഖരന് ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. തുടര്‍ന്ന് കൈതച്ചക്ക, ചോളം, കക്കിരിക്ക, തണ്ണീര്‍മത്തന്‍, പഴം, കരിമ്പ് തുടങ്ങിയ പഴവര്‍ഗങ്ങളും, എന്‍.എന്‍.എ ഔഷധശാല തയ്യാറാക്കുന്ന പ്രത്യേക ഔഷധക്കൂട്ടും ആനകള്‍ക്ക് നല്‍കി. ഇത്തവണ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഏഴാനകള്‍ ആനയൂട്ടിനെത്തി.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ ഹരിതാ വി കുമാർ, സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ തുടങ്ങിയവർ ആനകളെ ഊട്ടി.

ആനയൂട്ടിന് ശേഷം പ്രസാസാദ ഊട്ടിലും ആഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു.
അയ്യായിരത്തിലധികം ഭക്തജനങ്ങൾ പ്രസാദ ഊട്ടിൽ പങ്കെടുത്തു. ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന്റെ പ്രസാദം സൗജന്യമായി നൽകി.

പണമടച്ച് ഗണപതിഹോമത്തിന്റെ പ്രസാദം വാങ്ങുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

വെളുപ്പിന് അഞ്ചിന് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണിപതിഹോമം തുടങ്ങി. നാല്‍പതോളം പൂജാരിമാര്‍ സഹകാര്‍മികത്വം വഹിക്കുന്ന മഹാഗണപതിഹോമത്തിന് 12,000 നാളികേരം, 1,500 കിലോ അവില്‍, 750 കിലോ മലര്‍, 250 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ എന്നിവ കൂടാതെ ഗണപതിനാരങ്ങ, കരിമ്പ് എന്നിവ ദ്രവ്യങ്ങളായി ഉപയോഗിച്ചു. തുടര്‍ന്ന് ഭക്തര്‍ക്കായി പ്രസാദ ഊട്ടും നടത്തി. വൈകീട്ട് 6.30ന് കൂത്തമ്പലത്തില്‍ ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ഭഗവത്സേവയും ഉണ്ട്.

ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ വടക്കുന്നാഥനില്‍ മുപ്പത്തിയെട്ടാമത്തെ വര്‍ഷമാണ്  ആനയൂട്ട് നടത്തുന്നതെന്ന്് ക്ഷേത്രോപദേശക സമിതി കണ്‍വീനര്‍ ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു. നാല് വര്‍ഷം കൂടുമ്പോള്‍ ഗജപൂജയും നടത്തും. അടുത്ത ഗജപൂജ 2025ലാണ്.

പൂരത്തിന്റെ ജനാവലി

മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് ഭക്തർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അനുമതി ലഭിച്ച  ഈ വർഷത്തെ വടക്കുന്നാഥൻ ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിലും ആനയൂട്ടിലും തൃശ്ശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന ജനാവലി.

2020 ആനയൂട്ട് കോവിഡ് ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലം നടന്നിരുന്നില്ല. കഴിഞ്ഞവർഷം നടന്ന ആനയൂട്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഈ വർഷം ആനയൂട്ട് ദിവസമായ കർക്കിടകം ഒന്ന് ഞായറാഴ്ച ആയതിനാലും ക്ഷേത്രത്തിലേക്ക് ജനപ്രവാഹമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *