ഡൽഹി: ഗുജറാത്ത് അഹമ്മദാബാദിൽ ഇന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണ് നൂറിലേറെപ്പേർ മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. ഒരു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 150 ഓളം പേർ മരണപ്പെട്ടു എന്നാണ് സൂചന. പത്തനംതിട്ട സ്വദേശി അടക്കം രണ്ടു മലയാളികൾ വിമാനത്തിൽ ഉണ്ടായിരുന്നു.
പറന്നുയർന്ന വിമാനം ഒരു മരത്തിൽ തട്ടി വിമാനത്തിന്റെ ചിറകിന് കേടുപാട് സംഭവിച്ചതിനെ തുടർന്നായിരുന്നു അപകടം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ രൂപണിയുടെ നില ഗുരുതരമായി തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരും, ഏഴു പേർ പോർച്ചുഗലിൽ സ്വദേശികളാണ്. ഒരാൾ കാനഡയിൽ നിന്നുമുണ്ട്. അപകടത്തെ തുടർന്ന് അഹമ്മദാബാദ് വിമാനത്താവളം അടച്ചു.
ചിത്രം: അഹമ്മദാബാദിൽ വിമാനം തകർന്നു വീണ സ്ഥലത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ