Newsskerala

തൃശൂര്‍ അവണൂരിലെ ഗൃഹനാഥന്റെ കൊലപാതകം: ആയുര്‍വേദ ഡോക്ടറായ മകന്‍ അറസ്റ്റില്‍

തൃശൂര്‍: അവണൂരില്‍ വിഷബാധയേറ്റ ലക്ഷ്ണങ്ങളുമായി ഗൃഹനാഥന്‍ ശശീന്ദ്രന്‍ മരിച്ച കേസില്‍ ആയുര്‍വേദ  ഡോക്ടറായ മകന്‍ അറസ്റ്റില്‍. ഇഡ്ഡലിക്കൊപ്പമുള്ള കടലക്കറിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശശ്രീന്ദ്രന്റെ മകന്‍ മയൂരനാഥനെ ( 25) ഇന്ന് വൈകീട്ട്് പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിന് കാരണമായത്. വിഷവസ്തുക്കള്‍ മയൂരനാഥന്‍ ഓണ്‍ലൈനില്‍ വാങ്ങുകയായിരുന്നു.  അവണൂര്‍ എടക്കുളം അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രനാണ് (57) മരിച്ചത്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി (86), ഭാര്യ ഗീത (62), തെങ്ങുകയറ്റത്തൊഴിലാളികളായ വേലൂര്‍ തണ്ടിലം സ്വദേശി ചന്ദ്രന്‍ ( (47), മുണ്ടൂര്‍ വേളക്കോട് സ്വദേശി ശ്രീരാമചന്ദ്രന്‍ ( 34) എന്നിവര്‍ ചികിത്സയിലാണ്. കമലാക്ഷി അമല ആശുപത്രിയിലും, ഗീത ദയ ആശുപത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ഒന്‍പതരയോടെ മുളങ്കുന്നത്തുകാവ് ആരോഗ്യസര്‍വകലാശാലയ്ക്ക്‌സമീപം സ്‌കൂട്ടറില്‍ തളര്‍ന്നിരിക്കുന്നത്് കണ്ട ശശ്രീന്ദ്രനെ സമീപത്തുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സക്കിടെ ശശീന്ദ്രന്‍ രക്തം ഛര്‍ദ്ദിച്ചിരുന്നു.    വായില്‍ നിന്ന് നുരയും പതയും വന്ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രാവിലെ പത്തരയോടെ ശശീന്ദ്രന്റെ മരണം.  ഇതിനിടെയിലാണ് വീട്ടിലുള്ള ശശ്രീന്ദ്രന്റെ ഭാര്യയ്ക്കും മറ്റുള്ളവര്‍ക്കും ഛര്‍ദ്ദി തുടങ്ങുന്നത്. വീട്ടിലുണ്ടാക്കിയ ഇഡ്ഡലി, കടലക്കറി, സാമ്പാര്‍ എന്നിവ കഴിച്ചതിന് ശേഷമാണ് എല്ലാവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയത്. ഭക്ഷണം കഴിയ്ക്കാതിരുന്ന ശശ്രീന്ദ്രന്റെ മകന്‍ മയൂരനാഥന് മാത്രമാണ് അസ്വസ്ഥതയില്ലാതിരുന്നത്. ശശീന്ദ്രന്റെ ആദ്യവിവാഹത്തിലെ മകനാണ് മയൂരനാഥന്‍. 15 വര്‍ഷം മുന്‍പ് ശശ്രീന്ദ്രന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് 12 വര്‍ഷം മുന്‍പാണ് ഗീതയെ ശശീന്ദ്രന്‍ വിവാഹം കഴിയ്ക്കുന്നത്. ചികിത്സയിലുള്ള ശശീന്ദ്രന്റെ അമ്മ കമലാക്ഷി വൃക്ക മറ്റൊരു മകന് ദാനം ചെയ്തിരുന്നു.

മയൂരനാഥന്റെ പെരുമാറ്റത്തില്‍ പോലീസിന് സംശയമുണ്ടായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇഡ്ഡലിയും കടലക്കറിയും കഴിച്ചില്ലെന്നാണ് മയൂരനാഥന്‍ പോലീസിനോട്് പറഞ്ഞത്. പോലീസിന്റെ നിര്‍ബന്ധപ്രകാരമാണ് വീട്ടിലേക്ക് കൊണ്ടുവന്ന ശശീന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് തിരികെ കൊണ്ടുപോയത്. പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് മകന്‍ മയൂരനാഥന്‍ പറഞ്ഞിരുന്നു. ഇതിനിടെ മയൂരനാഥനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളിലെന്ന്് പറഞ്ഞ് ഡോക്ടര്‍മാര്‍ മയൂരനാഥനെ തിരിച്ചയക്കുകയായിരുന്നു.

വിഷം മയൂരനാഥന്‍ സ്വയം നിര്‍മ്മിച്ചതായി പോലീസ് കണ്ടെത്തി. വീട്ടില്‍ സജ്ജീകരിച്ചിരുന്ന ലാബിലാണ് വിഷം നിര്‍മ്മിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷവസ്തു എന്താണെന്ന് വ്യക്തമായിരുന്നില്ല. കൂടുതല്‍ പരിശോധനക്ക് എറണാകുളത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.  കഴിഞ്ഞ വര്‍ഷമാണ് മയൂരനാഥന്‍ ആയൂര്‍വേദത്തില്‍ ബിരുദമെടുത്തത്. പ്രാക്ടീസും തുടങ്ങി. വീട്ടിലെ രണ്ടാം നിലയില്‍ മയൂരനാഥന്‍ പ്രത്യേക ലാബ് സജ്ജീകരിച്ചത്് കണ്ട് പോലീസ് ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്. പിതാവിനെയും മറ്റും കൊല്ലാനുള്ള വിഷം മയൂരനാഥന്‍ ലാബില്‍ സ്വയം നിര്‍മ്മിച്ചെടുക്കുകയായിരുന്നു..

Leave a Comment

Your email address will not be published. Required fields are marked *