ദില്ലി: മൂന്നു ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും – പാകിസ്ഥാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. വെടിനിർത്തൽ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഇന്ത്യ എടുക്കുമെന്നും വിദേശകാര്യ മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. റാവൽപിണ്ടിയിലെ നാർഖാൻ എയർബേഴ്സ്, ദക്ഷിണ പഞ്ചാബിലെ റഹീമിയ ഖാൻ ഹെയർ ബേസ്, പഞ്ചാബിലെ സർദോഗ എയർബസ് തുടങ്ങി 6 എയർ ബെയ്സുകളിൽ പ്രത്യാക്രമണം നടത്തി തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ തുടർന്ന് വെടിനിർത്തലിനായി അമേരിക്കൻ മധ്യസ്ഥത ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സർക്കാർ വൈറ്റ് ഹൗസിനെ സമീപിക്കുകയായിരുന്നു.
ഒരു രാത്രി മുഴുവൻ നീണ്ട ചർച്ചകളെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിൽ എത്തിച്ചേർന്നു എന്ന് അമേരിക്കൻ പ്രസിഡൻ് ഡോണാൾഡ് ട്രംപ് തൻറെ സാമൂഹിക മാധ്യമം അക്കൗണ്ടിൽ കുറിച്ചു. വെടിനിർത്തൽ താൽക്കാലികം മാത്രമാണ് എന്നും ഇന്ത്യക്കെതിരെയുള്ള പ്രകോപനമില്ലാത്ത ഏത് സൈനിക – ഭീകര ആക്രമണവും വെടിനിർത്തൽ ലംഘനമായി കണക്കാക്കി പാക്കിസ്ഥാനിലെ സൈനിക – ഭീകര കേന്ദ്രങ്ങൾ തിരിച്ചാക്രമിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയിൽ നിരവധി ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാൻ പശ്ചിമ അതിർത്തിയിലെ ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളും ജനവാസ മേഖലകളും ലക്ഷ്യമാക്കി അയച്ചുവെങ്കിലും ഭൂരിഭാഗം മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർക്കുകയായിരുന്നു. കാശ്മീരിലെ അതിർത്തി മേഖലയിൽ മോട്ടോർ ഷെൽ ആക്രമത്തിൽ മാത്രമാണ് നിരപരാധികളായ നിരവധി ഗ്രാമീണരുടെ വീടുകളും വസ്തുക്കളും പാകിസ്ഥാന് തകർക്കാനായത്.
ഇന്ത്യയുടെ അത്യാധുനിക സൈനിക സംവിധാനത്തിന്റെ ആക്രമിക്കാനും പ്രതിരോധിക്കുവാനുമുള്ള കഴിവ് ബോധ്യപ്പെടുത്തുന്നതായി മൂന്ന് ദിവസം നീണ്ട സംഘർഷം. സംഘർഷത്തിന്റെ ആദ്യദിനം പാക്കിസ്ഥാനിലെ 9 ഭീകര പരിശീലന കേന്ദ്രങ്ങളിൽ നൂറിലധികം ഭീകരരെയും ഇന്ത്യയ്ക്ക് വധിക്കാൻ സാധിച്ചിരുന്നു.


















