തൃശൂർ : ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്നു. മോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും ഔദ്യോഗിക അറിയിപ്പുകളെ അനുകരിച്ച് മൊബൈൽ ഫോണുകളിലേക്ക് വരുന്ന എസ്.എം.എസ്., വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങി നിരവധി പേർക്കാണ് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത്. നിങ്ങളുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്, ഉടൻ പിഴയടയ്ക്കുക” എന്ന മുന്നറിയിപ്പോടെയാണ് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ കോടതി നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയും ഉണ്ടാകും. സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഔദ്യോഗിക ‘പരിവാഹൻ’ വെബ്സൈറ്റിന് സമാനമായ പേജിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. ഇവിടെ വാഹനത്തിന്റെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ യു.പി.ഐ. വിവരങ്ങളും നൽകുന്നതോടെ ഒ.ടി.പി. തട്ടിയെടുത്ത് അക്കൗണ്ടിലുള്ള മുഴുവൻ തുകയും സംഘം പിൻവലിക്കുന്നു. ചില സന്ദർഭങ്ങളിൽ ഫോണിലേക്ക് പ്രത്യേക ആപ്ലിക്കേഷനുകൾ (APK ഫയലുകൾ) ഇൻസ്റ്റാൾ ചെയ്യിച്ചാണ് ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുന്നത്.
ശ
വെബ്സൈറ്റ് വിലാസം പരിശോധിക്കുക: കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ-ചലാൻ വെബ്സൈറ്റ് https://echallan.parivahan.gov.in ആണ്. വിലാസത്തിന്റെ അവസാനം .gov.in ഉണ്ടെന്ന് ഉറപ്പുവരുത്തുക. തട്ടിപ്പുകാർ സാധാരണയായി .apk, .org, .info തുടങ്ങിയ അവസാനമുള്ള ലിങ്കുകളാണ് അയക്കുന്നത്.ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.









