Newsskerala

അടുക്കള ലോക്ക്ഡൗണിലേക്ക്

തൃശൂര്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം സംസ്ഥാനത്ത് പൊതുമേഖല കമ്പനികളുടെ വാണിജ്യാവശ്യത്തിനുള്ള പാചകവാത സിലിണ്ടറുകളുടെ വിതരണം പൂര്‍ണമായും നിലയ്ക്കുന്നു. ഗാര്‍ഹികാവശ്യത്തിനുള്ളവയുടെ 20 ശതമാനം വെട്ടിക്കുറച്ചു. ഹോട്ടലുകള്‍ക്കുള്ള സിലിണ്ടറുകള്‍ വിതരണം പൂര്‍ണമായും നിര്‍ത്തി. ആശുപത്രികള്‍ക്ക് മാത്രം സിലിണ്ടറുകള്‍ നല്‍കുന്നുണ്ട്.  ഇന്നലെ പത്ത് ശതമാനം ഹോട്ടലുകള്‍ അടച്ചു. തട്ടുകടകളും പൂട്ടി.. രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്്് പെട്രോളിയം മന്ത്രാലയത്തിന്റെ അറിയിപ്പ്.
എല്‍പിജി ലഭ്യമാകുന്നതില്‍ ഉണ്ടായ കുറവ്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകള്‍, ലഘുഭക്ഷണശാലകള്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി എല്‍പിജിഉപയോഗിക്കുന്നവര്‍ക്കും, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും, അലക്കുശാലകള്‍ക്കും വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. കാറ്ററിഗ് സര്‍വീസുകാരും, സ്വിഗ്ഗി പോലെയുള്ള ഭക്ഷ്യവിതരണക്കാരും പ്രതിസന്ധിയിലാണ്. ക്ഷേത്രങ്ങളില്‍ നിവേദ്യം തയ്യാറാക്കുന്നത് നിര്‍ത്തിയേക്കും. വിവാഹസദ്യകളും മുടങ്ങും. പ്രതിസന്ധി തുടര്‍ന്നാല്‍ റെസ്റ്റോറന്റ് മേഖലയ്ക്ക് പ്രതിദിനം 1,200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ഗ്യാസ് കുറച്ച് മാത്രം വേണ്ട മെനുവിലേക്ക് പലയിടത്തും ഹോട്ടലുകള്‍ മാറി.തൃശൂര്‍ നഗരത്തിലും വാണിജ്യ എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. പല ഹോട്ടലുകളും പൂട്ടുന്ന സാഹചര്യത്തിലേക്കാണ് പോവുന്നത്.  കഴിഞ്ഞ മൂന്ന് ദിവസമായി ഉണ്ടായിരുന്ന സ്റ്റോക്ക് കഴിഞ്ഞു. ഇനി മുന്നോട്ട് പോവാനാവില്ല.രണ്ടു ദിവസത്തിനകം ജില്ലയിലെ തന്നെ മിക്ക ഹോട്ടലുകളും അടച്ചിടും. എല്‍പിജി വിതരണം സ്റ്റോപ്പ് ചെയ്തിരിക്കുകയാണെന്നും അത്യാവശ്യത്തിന് മാത്രമായി നല്‍കണമെന്നുമാണ് ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. രണ്ടു ദിവസം കൂടി മുന്നോട്ട് പോവും. മറ്റു രാജ്യങ്ങളില്‍ നിന്നെത്തിച്ച് വിതരണം ചെയ്യുമ്പോള്‍ ഒരു മാസത്തോളം സമയമെടുക്കും. ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. സര്‍ക്കാര്‍ ഒന്നും പറയാത്ത സാഹചര്യമാണ്. വിറകടുപ്പിനുള്ള സാഹചര്യവും നിലവിലില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *