Newsskerala

ഇരിങ്ങാലക്കുടയെ ഞെട്ടിച്ച് വ്യാജമദ്യ ദുരന്തം

തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന്  ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയിൽ  ചികില്‍സയിലായിരുന്ന എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാലിന് സമീപം അണക്കത്തിപറമ്പില്‍ പരേതനായ ശങ്കരന്‍ മകന്‍ ബിജു,42, ആണ് ഇന്ന് പുലര്‍ച്ച മരിച്ചത്.

ബിജുവിനോടൊപ്പം വ്യാജമദ്യം കഴിച്ച ചന്തക്കുന്നില്‍ കോഴിക്കട നടത്തുന്ന നിശാന്ത്,43, ഇന്നലെ രാത്രി പത്ത് മണിയോടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. രണ്ട് യുവാക്കളും ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കടയില്‍ വച്ചാണ് മദ്യപിച്ചത്. മറ്റാരും ഇവിടെ നിന്ന് മദ്യപിച്ചിട്ടില്ല എന്നാണ് വിവരം. 

ഇരുവരെയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നൽകിയെങ്കിലും നിശാന്ത് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് ചാരായത്തിന് സമാനമായ ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്തു . ഇവ വിശദമായ പരിശോധനയ്ക്കയച്ചു.

സാമ്പത്തികമായി ഭദ്രതയുള്ള യുവാക്കൾ വ്യാജ മദ്യം കഴിച്ചു എന്നത് പ്രദേശത്ത് ഇത്തരത്തിലുള്ള മദ്യം സുലഭമായി ലഭിക്കുന്നു എന്നതിന് തെളിവാണ് എന്ന് പ്രദേശവാസികൾ പറഞ്ഞു. വ്യാജമദ്യം കഴിച്ചതാണോ മരണകാരണം എന്നത് പരിശോധനാഫലം വന്നശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷവും മാത്രമെ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന്  ഇരിങ്ങാലക്കുട പോലീസ് പറഞ്ഞു.

Photo Credit: You Tube

Leave a Comment

Your email address will not be published. Required fields are marked *