Newsskerala

തൃശ്ശൂരിൽ പത്ര ഫോട്ടോഗ്രാഫർക്ക് മർദ്ദനം

തൃശൂര്‍: പോസ്റ്റ് ഓഫീസ് റോഡില്‍ വണ്‍വേ തെറ്റിച്ചതിന്റെ പേരില്‍ പോലീസ് അതിക്രമം. പോലീസ് അതിക്രമം ചിത്രീകരിക്കവെ വീക്ഷണം ഫോട്ടോഗ്രാഫര്‍ ശാഞ്ച്‌ലാലിനെ പോലീസ് കയ്യേറ്റം ചെയ്തു.  വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. വണ്‍വേ ആണെന്നറിയാതെ പോസ്റ്റ് ഓഫീസ് റോഡ് വഴി വന്ന വടക്കേക്കാട് സ്വദേശിയായ യുവാവും പോലീസും തമ്മില്‍ തര്‍ക്കം നടന്നു. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ എം. സുകുമാരന്‍, ബീന മുരളി എന്നിവരും നാട്ടുകാരും യുവാവിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ പിഴ ഈടാക്കാതെ വിട്ടയക്കാന്‍ തീരുമാനിച്ചു. അതിനിടെ ട്രാഫിക് എസ്.ഐ സ്ഥലത്തെത്തി.എസ്.ഐയ്‌ക്കൊപ്പമുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എ ഷിഹാബ് ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

യുവാവിനോട് തട്ടിക്കയറിയ പോലീസ് ഉദ്യോഗസ്ഥന്‍ തര്‍ക്കം നടക്കുന്നതറിഞ്ഞെത്തിയ നാട്ടുകാരോട് തട്ടിക്കയറി. തുടര്‍ന്ന് വണ്‍വേ തെറ്റിച്ച് വന്ന യുവാവിന്റെ വാഹനത്തില്‍ പിഴ എഴുതി ഒട്ടിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. നാട്ടുകാര്‍ ഇതിനെ എതിര്‍ത്തെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ ഫോട്ടോ എടുത്തു. തുടര്‍ന്ന് യുവാവിന്റെ വീഡിയോ എടുക്കാന്‍ തുടങ്ങി. ഈ രംഗം വീക്ഷണം ഫോട്ടോഗ്രാഫര്‍ ശാഞ്ച്‌ലാല്‍ ചിത്രീകരിക്കവേ ശാഞ്ച്‌ലാലിന്റെ മുഖത്തേയ്ക്ക് ക്യാമറ ഫോക്കസ് ചെയ്ത് അരമിനിറ്റോളം നിന്നു. ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ട ശാഞ്ച്‌ലാലിനോട് പോലീസ് ഉദ്യോഗസ്ഥന്‍ അസഭ്യവാക്കുകള്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്ത ശാഞ്ച്‌ലാലിനെ ഷിഹാബ് കയ്യേറ്റം ചെയ്യുകയായിരുന്നു. ശാഞ്ച്‌ലാലിന് നേരെ പാഞ്ഞെടുത്ത് കഴുത്തിന് പിടിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഷിഹാബിനെ പിന്തിരിപ്പിച്ചത്. നാട്ടുകാര്‍ പോലീസിന് എതിരായതോടെ പോലീസ് വേഗം സ്ഥലം വിട്ടു. കൈക്കും കഴുത്തിനും പരിക്കേറ്റ ശാഞ്ച്‌ലാല്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.

Leave a Comment

Your email address will not be published. Required fields are marked *