Newsskerala

കഞ്ചാവിന് മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഡിസ്കൗണ്ടും, ഓഫറുകളും

കൊച്ചി കളമശ്ശേരി ഗവ പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വാങ്ങുന്നവര്‍ക്ക്് പ്രത്യേക വാഗ്ദാനങ്ങള്‍.  മുന്‍കൂറായി പണം നല്‍കുന്നവര്‍ക്കാണ് ഓഫര്‍ അനുകൂല്യം ലഭിക്കുക. നേരത്തെ പണം നല്‍കുന്നവര്‍ക്ക് പ്രത്യേക കിഴിവ് നല്‍കും. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില ഈടാക്കിയിരുന്നത്. കഞ്ചാവ് എത്തിക്കുന്നതിന് മുന്‍പ് പണം നല്‍കിയാല്‍ 300 രൂപയ്ക്ക് നല്‍കും. വാട്ട്‌സാപ്പ് വഴിയാണ് വില്‍പന.
പ്രതികളുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്.
കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിര്‍ണായകമായത് പ്രിന്‍സിപ്പള്‍ പൊലീസിന് നല്‍കിയ കത്ത്. ക്യാമ്പസില്‍ ലഹരി ഇടപാട് നടക്കുന്നതായി സൂചന നല്‍കി പ്രിന്‍സിപ്പള്‍ 12 ന് പൊലീസിന് കത്ത് നല്‍കിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്റെ  പശ്ചാത്തലത്തിലാണ് ക്യാമ്പസില്‍ പൊലീസ് റെയ്ഡ് നടത്തിയത്. . 500  മുതല്‍ 2000 രൂപ വരെ വിദ്യാര്‍ത്ഥികളില്‍ നിന്നും പിരിച്ചു.

ലഹരിക്കേസില്‍ ആരോപണ വിധേയരായ കെഎസ്യു പ്രവര്‍ത്തകരെ മൊഴി എടുത്ത് വിട്ടയച്ചു. പണം നല്‍കി പ്രാദേശിക ലഹരി മാഫിയ സംഘങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങിയെന്നാണ് വിവരം. കഞ്ചാവ് ഹോസ്റ്റലില്‍ എത്തിച്ചത് പൂര്‍വ വിദ്യാര്‍ത്ഥിയെന്ന് പോലീസ് കണ്ടെത്തി.

കഞ്ചാവ് കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റിന് സാധ്യത. പൂര്‍വവിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണവും ഇന്ന് ആരംഭിക്കും. ഹോസ്റ്റലിലെ പിരിവിനെക്കുറിച്ച് മൂന്ന് ദിവസം മുന്‍പാണ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഒരാഴ്ചയോളും നീരീക്ഷിച്ച ശേഷമാണിത്.

ആകാശിന്റെ ഫോണ്‍ പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ബാങ്ക് ഇടപാടുകളും പരിശോധിക്കും. കേസില്‍ ആകാശിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ആകാശിന്റെ മുറിയില്‍ താമസിച്ചിരുന്നവരെ കേന്ദ്രികരിച്ച് അന്വേഷണം നടത്തും.റെയ്ഡ് നടക്കുമ്പോള്‍ ഇവര്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. തെളിവ് ലഭിച്ചാല്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
കോളേജ് ഹോസ്റ്റലില്‍ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. സംഭവത്തില്‍ 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. ആദിത്യനെയും അഭിരാജിനെയും ഇന്നലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ആകാശ് റിമാന്റിലാണ്.

Leave a Comment

Your email address will not be published. Required fields are marked *