തൃശൂര്‍: വെടിക്കെട്ടുദുരന്തത്തിന്റെ ആഘാതത്തിനിടയിലും വിഖ്യാതമായ തൃശൂര്‍ പൂരത്തിന് പ്രൗഢമായ കൊടിയിറക്കം. ദേവസഹോദരിമാരായ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ശ്രീവടക്കുന്നാഥന്റെ മുന്നില്‍ നിന്ന് പരസ്പരം അഭിമുഖം നിന്ന് തുമ്പിക്കൈ ഉയര്‍ത്തി ഉപചാരം ചൊല്ലി. കൊമ്പന് തിരുവമ്പാടി ചന്ദ്രശേഖരന് തിരുവമ്പാടി ഭഗവതിയുടെയും, കൊമ്പന് എറണാകുളം ശിവകുമാര്‍ പാറമേക്കാവ് ഭഗവതിയുടെയും തിടമ്പേറ്റി. പാറമേക്കാവിന് വേണ്ടി കിഴക്കൂട്ട് അനിയന് മാരാരും, തിരുവമ്പാടിയ്ക്കായി ചെറുശ്ശേരി കുട്ടന്മാരാരും മേളപ്രമാണിമാരായി. രാവിലെ എട്ടരയോടെ ശ്രീമൂല സ്ഥാനത്തിന് മുന്നില്‍ പാറമേക്കാവിന്റെയും, തിരുവമ്പാടിയുടെയും മേളം തുടങ്ങി. എഴുന്നള്ളിപ്പിനിടയില്‍ വര്‍ണക്കുടകള്‍ മാറിയത് വിസ്മയക്കാഴ്ചയായി. ഇരു ഭഗവതിമാരും മേളം കലാശിച്ചതിനുശേഷം 12 മണിയോടെ വടക്കുന്നാഥ സന്നിധിയിലേക്കെത്തിയാണ് പരസ്പരം വിടയോതിയത്. വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പുലര്‍ച്ചെയുള്ള വെടിക്കെട്ടും പകല്‍ വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് വേണ്ടെന്നു വച്ചും കുടമാറ്റത്തിന്റെ ദൈര്‍ഘ്യം കുറച്ചും ആര്‍ഭാടം ഒഴിവാക്കിയെങ്കിലും പൂരാവേശം കുറഞ്ഞില്ല.. 2027 ഏപ്രില്‍ 17 വെള്ളിയാഴ്ചയാണ് അടുത്ത പൂരം.
ദേവസഹോദരിമാര് ഉപചാരം ചൊല്ലി, തൃശൂര്‍ പൂരത്തിന് പ്രൗഢമായ പരിസമാപ്തി















