Newsskerala

മെസിയുടെ പേരിലുള്ള കോടികളുടെ തട്ടിപ്പ്: എസ്‌ഐടി കേസെടുത്തു, ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

കൊച്ചി: ലോക ഫുട്്‌ബോള്‍ ഇതിഹാസതാരം ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസില്‍ വ്യാപക പരിശോധനയുമായി എസ്‌ഐടി. സര്‍ക്കാരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്ന് എഡിജിപി പി വിജയന്‍ പറഞ്ഞു. പ്രാഥമികമായി കുറ്റകൃത്യം നടന്നിട്ടുണ്ട് എന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മജിസ്‌ട്രേറ്റിന്റെ കയ്യില്‍ നിന്ന് സര്‍ച്ച് വാറണ്ട് വാങ്ങിയാണ് പരിശോധന നടത്തിയതെന്ന് അദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസ്, അഗസ്റ്റിന്‍ സഹോദരങ്ങളുടെ വീട്, മറ്റൊരു ബന്ധുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. അഞ്ചു ടീം പരിശോധന നടത്തുകയാണെന്നും കേസില്‍ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതിയെന്നും എഡിജിപി പി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും മറ്റ് പ്രതികളെ കണ്ടെത്തുകയെന്ന് എഡിജിപി വ്യക്തമാക്കി.
ന്യൂസ് റൂമിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി പി വിജയന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ വാങ്ങി വയ്ക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയിട്ടില്ല. തങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കാന്‍ ഉള്ളതുകൊണ്ടാണ് പരിശോധന നീളുന്നതെന്ന് എഡിജിപി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *