രാജ്യത്തെ ഓരോരുത്തരുടെയും പേരിൽ സൈനികർക്ക് നന്ദി പറയുന്നതായും മോദി പറഞ്ഞു….. സോപ്പിയാനിലെ കെല്ലാർ മേഖലയിലെ വനത്തിൽ നാല് ഭീകരരെ സൈന്യം വകവരുത്തി…. ഡൊണാൾഡ് ട്രംപുമായി മോദി സംസാരിച്ചിട്ടില്ല
ദില്ലി: ഇന്ത്യയെ ഇനി ആക്രമിച്ചാൽ അത് പാകിസ്ഥാന്റെ വിനാശത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാൻ തകർത്തു എന്ന് അവകാശപ്പെട്ട പഞ്ചാബിലെ ആദംപൂർ വ്യോമ കേന്ദ്രത്തിൽ എത്തി സൈനികരോട് ഇന്ന് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്ഥാൻ തകർത്തു എന്ന് അവകാശപ്പെട്ട റഷ്യൻ സഹായത്തോടെ നിർമ്മിച്ച 4 ബാരൽ എസ് – 400 സുദർശൻ ചക്ര എന്ന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അരികിൽ നിന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പാക്കിസ്ഥാൻ ഇന്നി ഇന്ത്യയെ ആക്രമിച്ചാലോ ഭീകരാക്രമണം ഉണ്ടായാലോ ശക്തമായി തിരിച്ചടിക്കുമെന്നും അത് പാക്കിസ്ഥാൻ്റെ വിനാശത്തിലേക്ക് നയിക്കുമെന്നും മോദി വ്യക്തമാക്കി. ആണവ ഭീഷണി വിലപോകില്ല എന്നും ഭീകരരെ സഹായിക്കുന്ന രാജ്യത്തോട് ഭീകരരോട് പ്രതികരിക്കുന്ന രീതിയിൽ തന്നെ മറുപടി നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഓരോരുത്തരുടെയും പേരിൽ സൈനികർക്ക് നന്ദി പറയുന്നതായും മോദി പറഞ്ഞു.
അതിനിടയിൽ ഇന്ത്യ- പാകിസ്ഥാൻ വെടിനിർത്തലിൽ അമേരിക്ക ഇടപെട്ടിട്ടില്ല എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ന് ഉച്ചതിരിഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുമായി വ്യാപാര സംബന്ധമായ കാര്യങ്ങൾ വെടിനിർത്തലിലേക്ക് നയിച്ചു എന്ന വാർത്തകളും വിദേശകാര്യ വക്താവ് നിഷേധിച്ചു. വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും സൈന്യത്തിൻറെ ഡിജിഎംഒ തലത്തിൽ മാത്രമാണ് ചർച്ച നടത്തിയത്. ഇന്ത്യയുടെ പ്രത്യാക്രമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ പാക്കിസ്ഥാൻ വെടിനിർത്തലിന് ആവശ്യപ്പെടുകയായിരുന്നു. ഏഴാം തീയതി മുതൽ പത്താം തീയതി വരെ നീണ്ടു നിന്ന സംഘർഷ സമയത്ത് ഡൊണാൾഡ് ട്രംപുമായി മോദി സംസാരിച്ചിട്ടില്ല എന്നും ആശങ്ക അറിയിച്ച് അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്നും വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാൻ ഉടൻതന്നെ പാക്ക് അധിനിവേശ കാശ്മീർ ഇന്ത്യയ്ക്ക് വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരത സംബന്ധിച്ചും പാക്കിസ്ഥാനുമായുള്ള വിഷയങ്ങൾ സംബന്ധിച്ചും ലോകരാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും ഇനി അക്രമണം ഉണ്ടായാൽ ലോകരാജ്യങ്ങളോട് ചർച്ച ചെയ്യാതെ തന്നെ പാക്കിസ്ഥാന് ശക്തമായ മറുപടി നൽകുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ന് രാവിലെ കാശ്മീരിലെ സോപ്പിയാനിലെ കെല്ലാർ മേഖലയിലെ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ പഹൽഗാം കൂട്ടക്കൊല ആസൂത്രണം ചെയ്ത ദ് റെസിസ്റ്റൻസ് ഫ്രണ്ട് (ടി. ആർ. എഫ്) ഭീകര സംഘടനയുടെഉൾപ്പ നേതാവ് ഷഹീദ് ഹൂട്ട ഉൾപ്പെടെ നാല് ഭീകരരെ സൈന്യം വകവരുത്തി.