Newsskerala

എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങി; കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു

കൊച്ചി: അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ-3 പൂര്‍ണമായും മുങ്ങിത്താഴ്ന്നു. കപ്പല്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ദൗത്യത്തിലേക്ക് കടക്കുന്നതിന് മുന്നെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ അവശേഷിച്ച കണ്ടെയ്നറുകളെല്ലാം കടലില്‍ പതിച്ചു.

രാവിലെ കപ്പലില്‍ നിന്ന് ക്യാപ്റ്റനെയും എന്‍ജിനീയര്‍മാരെയും ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലേക്ക് മാറ്റിയിരുന്നു. റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്‌നില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ശനിയാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു.

കപ്പല്‍ ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതീക്ഷ. എന്നാല്‍ കപ്പല്‍ കൂടുതല്‍ ചരിയുകയും കൂടുതല്‍ കണ്ടെയ്നറുകള്‍ വീണ്ടും കടലില്‍ പതിക്കുകയും ചെയ്തതോടെ നിവര്‍ത്തല്‍ അസാധ്യമായി.

കണ്ടെയ്നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധിയാണ് ഉടലെടുത്തിയിരിക്കുന്നത്. കണ്ടെയ്‌നറുകള്‍ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താന്‍ വിദൂര സാധ്യതയുണ്ട്. കണ്ടെയ്‌നറില്‍ എന്താണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സള്‍ഫര്‍ കലര്‍ന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *