നാളെ ആർസിബി -പഞ്ചാബ് ഫൈനൽ
അഹമ്മദാബാദ്: ശക്തരായ മുംബൈ ഇന്ത്യൻസിനെ രണ്ടാ ക്വാളിഫയർ മത്സരത്തിൽ അഞ്ചു വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് ഇത്തവണത്തെ ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. ലോങ്ങ് ഓണിനും ലോങ്ങ് ഓഫിനു ഡീപ്പ് സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ അനായാസം തുരുതുര സ്വിക്സറുകൾ പായിച്ച് അതിശയിപ്പിക്കുന്ന ബാറ്റിംഗ് കാഴ്ചവച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടീമിന്റെ വിജയശില്പി. എട്ടു സിക്സറുകളും 5 ഫോറുകളും അടക്കം 41 പന്തിൽ 87 ശ്രേയസ് നേടി.
പോയിന്റിലൂടെയും സ്ലിപ്പിലൂടെയും ബാറ്റിന്റെ ഫേസ് തുറന്ന് ശ്രേയസ് നേടിയ ബൗണ്ടറികളും മുംബൈയെ അമ്പരപ്പിച്ചു. കീപ്പറിന്റെ മുകളിലൂടെ അയ്യർ അടിച്ച ഒരു അപ്പർ കട്ടും ശ്രദ്ധേയമായി. ആദ്യ ക്വാളിഫയറിൽ 106 റണ്ണിന് ഓൾ ഔട്ട് ആയ പഞ്ചാബ് ടീം രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് നേടിയ 203 റൺസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഒരു ഓവർ ബാക്കിനിൽക്കെ മറികടന്നു. ഈ മത്സരം നടന്ന അഹമ്മദാബാദിൽ തന്നെയാണ് നാളെ ഫൈനൽ നടക്കുന്നത് എന്നതും പഞ്ചാബിന് അനുകൂലമായ സാഹചര്യം മാണ്.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറിൽ 20 റൺസ് നേടിയ ഓസ്ട്രേലിയൻ യുവതാരം ജോഷ് ഇംഗ്ലസ് പഞ്ചാബിന്റെ അക്രമണ ബാറ്റിങിന് തുടക്കമിട്ടു. ഇംഗ്ലസ് നേടിയ 38(21) റൺസും നെഹാൽ വധേര നേടിയ 48 (29) റൺസും നിർണായകമായി. വധേര 13 റൺസിൽ നിൽക്കെ തേർഡ് മാനിൽ ട്രെൻൻ്റ് ബോൾട്ട് ക്യാച്ച് നഷ്ടമാക്കിയത് കളിയിലെ വഴിത്തിരിവായി.
ഐപിഎല്ലിന്റെ ചരിത്രത്തിൽ നായകനായി മൂന്ന് ടീമുകളെ ഫൈനലിൽ എത്തിച്ചു എന്ന റെക്കോർഡും ശ്രേയസ് അയ്യർ സ്വന്തമാക്കി. കഴിഞ്ഞ വർഷം ജേതാക്കളായ കെ കെ ആർ റിനെ നയിച്ചത് ശ്രേയസ് ആയിരുന്നു. അതിനുമുൻപ് ഡൽഹിയെയും നായകനായി ഫൈനലിൽ എത്തിച്ചിരുന്നു.
ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായ ഇന്നിങ്സ് കാഴ്ചവെച്ചെങ്കിലും വലിയ ആഘോഷ പ്രകടനങ്ങൾക്ക് വിജയശേഷം ശ്രേയസ് അയ്യർ മുതിർന്നില്ല. ഒരു ദിവസം നല്ലപോലെ വിശ്രമിക്കുമെന്നും ഫൈനൽ മത്സരത്തിനായി ഇനി കാര്യമായ തയ്യാറെടുപ്പ് ആവശ്യമില്ലായെന്നും ശ്രേയസ് പറഞ്ഞു. ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുക്കാഞ്ഞതും വലിയ ചർച്ചയായിരുന്നു.