വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പോലീസുകാരൻ പറഞ്ഞത്….
തിരുവനന്തപുരം: മാലമോഷണത്തിന്റെ പേരില്‍ നൽകിയ കളള പരാതിയിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ വിഷയത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ജി ഡി ചാര്‍ജുള്ള പൊലീസുകാരെയും സ്ഥലം മാറ്റും. ബിന്ദു ഡി ജി പി ക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പേരൂര്‍ക്കട പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ശക്തമായ ആരോപണം നിലനിൽക്കുകയാണ്. വീഴ്ച സംഭവിച്ചു എന്ന് തന്നെയാണ് അധികൃതരുടെയും വിലയിരുത്തല്‍. വിഷയത്തില്‍ പട്ടിക ജാതി പട്ടിക വിഭാകം മന്ത്രി ഒ.ആര്‍.കേളു പൊലീസിൽ നിന്ന് റിപ്പോര്‍ട്ട് തേടി. വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞത്.
എസ്ഐയ്ക്കെതിരായ നടപടിയിൽ സന്തോഷമുണ്ടെന്നാണ് ബിന്ദു പറഞ്ഞത്. എസ്ഐയ്ക്കെതിരെ മാത്രമല്ല, തന്നെ മാനസികമായി പീഡിപ്പിച്ച മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിടുണ്ട്. ക്രൂരമാനസിക പീഡനത്തിന് ഇരയാക്കിയ പ്രസന്നന്‍ എന്ന പൊലീസുകാരനെതിരെയും നടപടി വേണം അവർ അവശ്യപ്പെട്ടു. വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞത് ഈ പോലീസുകാരനാണ് എന്ന് ബിന്ദു പറഞ്ഞു. കള്ളപ്പരാതി നൽകിയ ആൾക്കെതിരെയും നടപടി എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടു. ഭാര്യയെ അസഭ്യം പറഞ്ഞ പ്രസന്നനെതിരെ നടപടി വേണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ആവശ്യം ഉന്നയിച്ചു.
ബിന്ദുവിന്റെ വീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സന്ദർശിച്ചു. ബിന്ദുവിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ എംഎൽഎയോട്, കരഞ്ഞുകൊണ്ട് ബിന്ദു കാര്യങ്ങള്‍ വ്യക്തമാക്കി. പാലോട് രവി തുടങ്ങിയ നേതാക്കള്‍ കെപിസിസി പ്രസിഡന്റിന് അനുഗമിച്ചു. വീടുകളില്‍ ജോലി ചെയ്ത് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു വീട്ടമ്മയ്ക്ക് പൊലീസില്‍നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും നീതിനിഷേധത്തിന്റെയും കാര്യമാണ് ബിന്ദുവില്‍നിന്ന് കേട്ടത് എന്ന് സണ്ണി ജോസഫ് പറഞ്ഞു.
പൊലീസ് വിളിച്ചപ്പോള്‍ തന്നെ ബിന്ദു സ്‌റ്റേഷനിലെത്തി താന്‍ മാല എടുത്തിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു. വനിതാ പൊലീസ് ദേഹപരിശോധന നടത്തിയിട്ടും ഒന്നും കണ്ടില്ല. എന്നിട്ടും അറപ്പുളവാക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞു. പെണ്‍മക്കളെ വരെ അവഹേളിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഉടമയുടെ വീട്ടില്‍നിന്ന് മാല കണ്ടെത്തിയിട്ടും ബിന്ദുവിനെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം അന്വേഷണം നടത്തണം എന്നും സണ്ണി ജോസഫ് പറഞ്ഞു.