Newsskerala

തൃശൂര്‍ പൂരം ചടങ്ങാക്കേണ്ടി വരുമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം

എക്‌സിബിഷന്‍ നടത്താന്‍ 2 കോടി 20 ലക്ഷം വാടക നല്‍കാന്‍ കഴിയില്ല

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടത്തുന്നതിന് തേക്കിന്‍കാട് മൈതാനത്തിനുള്ള വാടക 2 കോടി 20 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം.
2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്  39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം  നടത്തേണ്ടി വരുമെന്ന് യോഗം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.
ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്കവിഷയമായി കോടതിയുടെ പരിഗണനയിലാണ്. വാടക പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
വാടക 39 ലക്ഷത്തില്‍ കുറച്ച് തുക കൂടുതല്‍ നല്‍കാന്‍ തയ്യാറാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. 2.20 കോടി നല്‍കാന്‍ കഴിയില്ല. എക്‌സിബിഷന് വി നോദനികുതി ഒഴിവാക്കാന്‍ കോര്‍പറേഷന് അപേക്ഷ നല്‍കും. ഇക്കാര്യം മുഖ്യമന്ത്രിയെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു
തേക്കിന്‍കാട് മൈതാനത്ത് പാറമേക്കാവ്, തിരുവമ്പാടി ദേശക്കാരുടെ വിപുലമായ യോഗം വിളിക്കണമെന്ന് പൂരപ്രേമിസംഘം രക്ഷാധികാരികൂടിയായ നന്ദന്‍ വാകയില്‍ ആവശ്യപ്പെട്ടു. പാറമേക്കാവില്‍ നാലായിരവും, തിരുവമ്പാടിയില്‍ രണ്ടായിരവും മെമ്പര്‍മാരുണ്ട്.
പൂരം ചടങ്ങാക്കുമെങ്കിലും എക്‌സിബിഷന്‍ നടത്തുമെന്ന് ബൈജു താഴേക്കാട് പറഞ്ഞു.

അടുത്ത വര്‍ഷം ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. എക്‌സിബിഷന്‍ മാര്‍ച്ചില്‍ തുടങ്ങണമെങ്കില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്‌സിബിഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *