തൃശൂർ : അനധികൃതമായുള്ള മരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോൾ വിഭാഗവും തൃശൂർ സിറ്റി പോലീസും ചേർന്ന് തൃശൂർ ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ അഞ്ച് ഷോപ്പുകളുടെ ലൈസൻസ് സസ്പെൻറ് ചെയ്തു. 22 കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും രണ്ട് ഷോപ്പുകൾക്ക് താക്കീത് നൽകുകയും ചെയ്തു.
ജില്ലയിലെ ചില മെഡിക്കൽ ഷോപ്പുകളിൽ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ എച്ച്, എച്ച് വൺ കാറ്റഗറിയിൽപെട്ട മരുന്നുകൾ വില്പനചെയ്യുന്നു എന്നുള്ള രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ െഎ എ എസ് അദ്ധ്യക്ഷനായ ജില്ലാ നാർക്കോട്ടിക്ക് കോർഡിനേഷൻ കമ്മിറ്റി ( NCORD ) ഫെബ്രുവരിമാസം ചേർന്ന യോഗത്തിൻെറ അടിസ്ഥാനത്തിൽ, തൃശൂർ ജില്ല സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശാനുസരണമാണ് പോലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും സംയുക്തമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള മെഡിക്കൽ ഷോപ്പുകളിൽ 2025 ഫെബ്രുവരിമാസം മുതൽ പരിശോധനകൾ ആരംഭിച്ചത്.
ജില്ലാ അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർ ശശിയുടെ നേതൃത്വത്തിൽ ഡ്രഗ് ഇൻസ്പെക്ടർമാരായ ഗ്ളാഡിസ്, ജിഷ, ധന്യ എന്നിവരും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.