അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് മുഖ്യപ്രതി അവിനാഷ് ശുക്ല കാര്‍ വാങ്ങിയതായി തെളിഞ്ഞു. ക്ഷേത്ര സംഭാവനകളില്‍ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മാരുതി ബ്രെസ്സ എന്ന വാഹനം വാങ്ങിയതെന്നും ഉടമസ്ഥാവകാശം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശുക്ലയുടെ സഹോദരന് അഭിഷേകിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ പ്രതിദിനം പ്രതികള്‍ 6 മുതല്‍ 7 ലക്ഷം രൂപ വരെ തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. പണം എണ്ണുന്നതില്‍ ഉള്‍പ്പെട്ട ബാങ്ക് ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. സ്വര്‍ണ്ണം പ്രതികള്‍ ഉരുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഗൂഢാലോചന തെളിയിക്കുന്നതിനും തെളിവുകള്‍ പരിശോധിക്കുന്നതിനുമായി ശുക്ലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പല സ്ഥലങ്ങളിലും എത്തിച്ചത്. അയോധ്യയിലെ കൗശല്‍പുരി പ്രദേശത്തുള്ള ഒരു യോഗാ കേന്ദ്രത്തിലേക്കാണ് പൊലീസ് ആദ്യം പ്രതിയെ കൊണ്ടുപോയത്, കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
പിന്നീട് ലഖ്നൗ-അയോധ്യ ഹൈവേയ്ക്ക് സമീപമുള്ള 14-കോസി പരിക്രമ മാര്‍ഗിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. മോഷണത്തിന് ശേഷം മോഷ്ടിച്ച സംഭാവന പണം വിതരണം ചെയ്യാന്‍ പ്രതിയും കൂട്ടാളികളും ഈ സ്ഥലം ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.














