Newsskerala

വടക്കാഞ്ചേരിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ കോടതിയിലെത്തിച്ചത് മുഖം മൂടിയിട്ട്;രൂക്ഷമായി വിമര്‍ശിച്ച് കോടതി

തൃശ്ശൂര്‍: കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് ഷോകോസ് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മുള്ളൂര്‍ക്കരയില്‍ കെഎസ്‌യുഎസ്എഫ്‌ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് കെഎസ്.യു പ്രവര്‍ത്തകരെയാണ് കോടതിലേക്ക് കറുത്തമുഖം മൂടി വച്ച് മുഖം മറച്ച് കൊണ്ട് വന്നത്. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍ , ജില്ലാ കമ്മിറ്റി അംഗം അല്‍ അമീന്‍, കിള്ളി മംഗലം ആട്‌സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് അസ്ലം കെ.കെ എന്നിവരെയാണ് മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ചത്.

അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനെ ഈ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോടതി വടക്കാഞ്ചേരി എസ്‌ഐ ഹുസൈനാരോട് വിശദീകരണം തേടി. തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പ്രതികളെ മുഖംമൂടി ധരിപ്പിച്ചത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പരാതിക്കാര്‍ എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയ അതേ പ്രതികളെ തന്നെയാണ് കോടതിയില്‍ ഹാജരാക്കിയത് എന്നതിനാല്‍ എന്ത് തിരിച്ചറിയലാണ് നടത്താനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമായ മറുപടി നല്‍കാനായില്ല. എസ്എച്ച്ഒയുടെ നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനും റിപ്പോര്‍ട്ട് ചെയ്യാനും ഷോക്കോസ് നോട്ടീസ് നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.
കെഎസ്‌യു പ്രവര്‍ത്തകരായ ഗണേഷ് ആറ്റൂര്‍, അല്‍ അമീന്‍, അസ്ലാം എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്  ചെയ്തു. കേസിലെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
മുഖം മൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് തിങ്കഴാഴ്ച വടക്കാഞ്ചേരി സ്റ്റേഷനിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുമുണ്ട്.
പേപ്പട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്യുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പ്രതികരിച്ചു

Leave a Comment

Your email address will not be published. Required fields are marked *