Newsskerala

ആനയെഴുന്നള്ളിപ്പിലെ പ്രതിസന്ധി: ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി കെ.രാജന്‍

തൃശൂര്‍:  ആനയെഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് യോജിപ്പില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക അവാര്‍ഡ് ചടങ്ങ് കൗസ്തുഭം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം.
നിലവിലെ പ്രതിസന്ധി മാറ്റാന്‍ ചട്ടത്തിലെ ഭേദഗതിയോ, നിയമഭേദഗതിയോ ഏതാണ് വേണ്ടതെന്ന് ചര്‍ച്ച ചെയ്യും. കോടതിയില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും.
കേന്ദ്രസര്‍ക്കാര്‍ വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഒരു വെടിക്കെട്ടും നടത്താന്‍ കഴിയില്ല. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇത്തവണയും തൃശൂര്‍ പൂരം ഗംഭീരമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
നിയന്ത്രണങ്ങള്‍ക്കെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ പ്രതിഷേധം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, ജി.രാജേഷ്, കെ.ഗിരീഷ്‌കുമാര്‍, വിനോദ് കണ്ടേംകാവില്‍, ഫാ.മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, എന്‍.ശ്രീകുമാര്‍, രവികുമാര്‍ ഉപ്പത്ത്. പൂര്‍ണിമാ സുരേഷ്, എന്‍.പ്രസാദ്, ബൈജു താഴേക്കാട്ട്, നന്ദന്‍ വാകയില്‍, പി.വി.അരുണ്‍, അനില്‍കുമാര്‍ മോച്ചാട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രൊഫ.എം. മാധവന്‍കുട്ടി സ്മാരക അവാര്‍ഡ് ഗോവിന്ദന്‍കുട്ടി വാര്യര്‍ക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. .

Leave a Comment

Your email address will not be published. Required fields are marked *