Newsskerala

പാതിവില തട്ടിപ്പ്:ഡീന്‍ കുര്യാക്കോസിന്റെയും, സി.വി. വര്‍ഗീസിന്റെയും മൊഴിയെടുക്കും

കണ്ണൂര്‍: പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവും ഇടുക്കി എം.പിയുമായ ഡീന്‍ കുര്യാക്കോസില്‍ നിന്നും, ഇടുക്കി സി.പി.എം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കും.
തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഡീന്‍ കുര്യാക്കോസ് 40 ലക്ഷം രൂപയും, സി.വി.വര്‍ഗീസ് 21 ലക്ഷവും കൈപ്പറ്റിയതായി മുഖ്യപ്രതി അനന്തുകൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചക്കകം രണ്ടു പേരില്‍ നിന്നും മൊഴിയെടുക്കും.

കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ലാലി വിന്‍സന്റിന്റെ മൊഴി  ക്രൈംബ്രാഞ്ച്. രേഖപ്പെടുത്തി. അനന്തുകൃഷ്ണനില്‍ നിന്ന് 46 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ രേഖകളെ കുറിച്ചാണ് ചോദിച്ചത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ലാലി വിന്‍സന്റ്. ആ കേസുമായി ബന്ധപ്പെട്ടും അനന്തു കൃഷ്ണനുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ടുമാണ് മൊഴി രേഖപ്പെടുത്തിയത്. 46 ലക്ഷം രൂപ അനന്തു കൃഷ്ണനില്‍ നിന്ന് കൈപ്പറ്റിയെന്ന് ലാലി വിന്‍സന്റ് നേരത്തെ തന്നെ മാധ്യമങ്ങളോടടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇത് വക്കീല്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്നാണ് ഇവര്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. ഈ മൊഴി ഇതുവരെ ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഏതെങ്കിലും തരത്തില്‍ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആസൂത്രണത്തില്‍ പങ്കുണ്ടോ എന്ന തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ലാലി വിന്‍സെന്റിനെ മൂന്ന് തവണയോളം ചോദ്യം ചെയ്തിട്ടുണ്ട്.

അനന്തു കൃഷ്ണന്റെ സൊസൈറ്റിയിലേക്ക് പണം നല്‍കിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. അടുത്ത ഘട്ടത്തിലായിരിക്കും ഇവരുടെ മൊഴി രേഖപ്പെടുത്തുക.

Leave a Comment

Your email address will not be published. Required fields are marked *