Newsskerala

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: കോണ്‍ക്രീറ്റില്‍ താഴ്ന്ന ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ തള്ളി നീക്കി

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പ്രമാടത്ത് താഴ്ന്ന കോപ്റ്ററിന്റെ ചക്രങ്ങള്‍
പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളി മുന്നോട്ട് നീക്കി. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സുരക്ഷിതമായിത്തന്നെ ആയിരുന്നു ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്.
രാഷ്ട്രപതിയെയും കൊണ്ട് തിരുവനന്തപുരത്തുനിന്ന് എത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. രാവിലെയോടെയായിരുന്നു പ്രമാടത്ത് ഹെലികോപ്റ്റര്‍ വന്നിറങ്ങാനുള്ള ഹെലിപാഡ് നിര്‍മാണം പൂര്‍ത്തിയായത്. അതുകൊണ്ട് കോണ്‍ക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. 9.05-ന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലേക്ക് തിരിച്ചു. 11.50-ഓടെ സന്നിധാനത്തെത്തും. ഗൂര്‍ഖ വാഹനവ്യൂഹത്തിലാണ് രാഷ്ട്രപതി പുറപ്പെടുക. പമ്പ ഗണപതിക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കും. ക്ഷേത്രമേല്‍ശാന്തിമാരായ വിഷ്ണുനമ്പൂതിരി, ശങ്കരന്‍നമ്പൂതിരി എന്നിവരാണ് കെട്ടുനിറച്ചുനല്‍കുന്നത്. എത്രപേരാണ് രാഷ്ട്രപതിയുടെ കൂടെയുണ്ടാകുകയെന്ന് സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. 50 പേര്‍ക്ക് കെട്ടുനിറയ്ക്കാനുള്ള സൗകര്യം പമ്പയില്‍ ഒരുക്കുന്നുണ്ട്.

ശബരിമലദര്‍ശനം കഴിഞ്ഞശേഷം രാഷ്ട്രപതി, സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്‌സില്‍ പ്രത്യേകം സജ്ജമാക്കിയ മുറിയിലാണ് രണ്ടുമണിക്കൂര്‍ തങ്ങുന്നത്. ഈ കെട്ടിടം രണ്ടുദിവസമായി സുരക്ഷാ ഏജന്‍സികളുടെ നിയന്ത്രണത്തിലാണ്. രാഷ്ട്രപതിക്കുള്ള ഉച്ചഭക്ഷണം ഈകെട്ടിടത്തില്‍ ഈയിടെ നവീകരിച്ച അടുക്കളയില്‍ തയ്യാറാക്കും. ഇതിനായി രാഷ്ട്രപതിഭവന്‍ ജീവനക്കാര്‍ എത്തിയിട്ടുണ്ട്. 3.10-ന് സന്നിധാനത്തുനിന്ന് മടങ്ങുന്ന രാഷ്ട്രപതി 4.20-ന് നിലയ്ക്കല്‍നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ തിരിയ്ക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. രാഷ്ട്രപതിയുടെ  വെള്ളിയാഴ്ചയാണ് രാഷ്ട്രപതി തിരിച്ച് ഡല്‍ഹിയിലേക്ക് പോകുക. രാഷ്ട്രപതി ഇന്ന് നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക.

Leave a Comment

Your email address will not be published. Required fields are marked *